പരിശോധനയ്ക്കായി മുറിച്ചെടുത്ത ഭാഗങ്ങള്‍
ശബരിമല ശ്രീ കോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യം. പരിശോധനയിൽ പങ്കെടുത്ത വിദഗ്ധരാണ് ആസിഡ് സാന്നിധ്യം കണ്ടെത്തിയത്. കാലക്രമേണ ഈ ഭാഗങ്ങൾ ദ്രവിച്ചു തുടങ്ങാൻ ഇത് കാരണമാകും. ശാസ്ത്രീയമായ അറിവില്ലാതെ അപ്രൈസർമാർ സ്വർണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിക്കാൻ പലകാലത്തായി നൈട്രിക് ആസിഡ് ഉപയോഗിച്ചതാണ് കാരണമെന്നാണ് സംശയിക്കുന്നത്.
സ്വർണത്തിന്‍റെ പരിശുദ്ധി പരിശോധിക്കൻ സാമ്പിളുകൾ എടുത്ത് പരിശോധിക്കുന്നതിന് പകരം നേരിട്ട് ആസിഡ് പ്രയോഗിച്ചതാണ് പ്രശ്നമായതെന്നാണ് വിലയിരുത്തല്‍. കുംഭമാസ പൂജയ്ക്ക് നട തുറന്നതിനെ തുടർന്ന് 24 മണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിലാണ് വിവിധ ഭാഗങ്ങളിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാലക്രമത്തിൽ ഈ ഭാഗങ്ങൾ ദ്രവിക്കും. ഇത്തരത്തിൽ അപ്രൈസർമാർ ആസിഡ് നേരിട്ട് പ്രയോഗിക്കുന്നത് തടയണമെന്ന് വിദഗ്ധ സമിതി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
മുൻപ് ദ്വാരപാലക ശില്പങ്ങളിൽ മെർക്കുറിയുടെ സാന്നിധ്യമാണ് ദ്രവിക്കാൻ കാരണമായത്. തുടർന്നാണ് പാളികൾ സ്വർണം പൂശാനായി ചെന്നൈയിലേക്ക് കൊണ്ടുപോയതും തട്ടിപ്പുകൾ പുറത്തുവന്നതും. നിലവിൽ പരിശോധനയ്ക്കായി വലിയ സാമ്പിളുകൾ മുറിച്ചെടുത്തത് കാരണം മൂന്ന് തൂണുകളും ദ്വാരപാലക സ്വർണ്ണപ്പാളികളും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. താൽക്കാലികമായി ഇവ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പോരായ്മകൾ പരിഹരിക്കണമെന്ന് തന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.