ശിവരാത്രി ആഘോഷക്കൾക്ക് ജനസാഗരത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ് ആലുവ മണപ്പുറം. പിതൃതർപ്പണത്തിനായി മണപ്പുറത്തെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. 116 ബലിത്തറകളാണ് ഇക്കുറി മണപ്പുറത്ത് തയ്യാറാകുന്നത്.
കാളകൂട വിഷം പാനം ചെയ്ത ശിവന് ആപത്തുണ്ടാകാതിരിക്കാന്‍ പാര്‍വതിയും ഭൂതഗണങ്ങളും ഉറക്കമൊഴിച്ച് സ്തുതികള്‍ ചൊല്ലിയ രാത്രിയാണ് ശിവരാത്രിയായതെന്നാണ് ഐതിഹ്യം. ശിവപഞ്ചാക്ഷരി മന്ത്രം ചൊല്ലി കാത്തിരിക്കുന്ന വിശ്വാസികള്‍ ശിവരാത്രി ദിനം അര്‍ധരാത്രിക്കുശേഷമാണ് ബലിയിടാനായി തീരത്തെത്തുക. ഇതിനായി ഒരേസമയം 116 ബലിത്തറകളാണ് ഇത്തവണയുണ്ടാവുക. മറുകരയിൽ അദ്വൈതാശ്രമത്തിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച അർദ്ധരാത്രി മുതലാണ് പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കുക.
1500 ഓളം പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കാനുണ്ടാകും. ആരോഗ്യ വകുപ്പ്, മോട്ടോർ വാഹനവകുപ്പ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളും സജ്ജമാണ്. പുഴയിൽ ഇറങ്ങുന്നവരുടെ സുരക്ഷയ്ക്കായി സ്കൂബ ടീമിനെയും വിന്യസിപ്പിക്കും. ഭക്തർക്ക് എത്തിച്ചേരാൻ കെ.എസ്.ആർ.ടി.സിയും, കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും.