പൊതുപണിമുടക്കിന്റെ ഭാഗമാകാതെ നിന്ന അധ്യാപകരെ സ്കൂളില്‍ പൂട്ടിയിട്ട് സമരാനുകൂലികള്‍. പണിമുടക്ക് ദിനം ഗ്രാമസഭ വിളിച്ചുചേര്‍ത്ത് വെട്ടിലായി എംഎല്‍എ. അതേസമയം സിപിഎം നേതാവിന്‍റെ കെട്ടിടത്തിലേയ്ക്കുള്ള വഴിയുടെ ടാറിങ് പ്രവര്‍ത്തികള്‍ക്ക് പണിമുടക്ക് ബാധകമായതുമില്ല. ദേശീയപണിമുടക്കില്‍ കണ്ട വൈരുധ്യക്കാഴ്ചകള്‍ അങ്ങനെ ഏറെയാണ്.
പണിമുടക്കുദിവസം പഠിപ്പിക്കാനെത്തിയ അധ്യാപകരാണ് നെടുമങ്ങാട് ഗേള്‍ഡ് ഹയര്‍സെക്കന്ററി സ്കൂളില്‍ കുടുങ്ങിയത്. അധ്യാപകർ അകത്ത് പ്രവേശിച്ചതിന് പിന്നാലെ സമരക്കാര്‍ ഗേറ്റ് പൂട്ടി. പുറത്തിറങ്ങാന്‍ പറ്റിയത് വൈകിട്ട് നാലുമണിക്ക്. എറണാകുളം നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സമരക്കാര്‍ കയ്യേറ്റം ചെയ്തു. തൊഴിലാളികളായ ജിംനാസ്, പ്രസാദ് എന്നിവരാണ് പരാതിക്കാര്‍. ജോലിയ്ക്കെത്തുന്ന തൊഴിലാളികളുടെ സംരക്ഷണത്തിന് പൊലീസിനെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് കയ്യേറ്റം നടന്നതെന്നും തൊഴിലാളികള്‍ പറയുന്നു.
ചങ്ങനാശേരി പായിപ്പാട് തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടലിന്റെ വാതില്‍ സമരക്കാര്‍ തകര്‍ത്തു. ഭക്ഷണം കഴിക്കാനെത്തിയവരെ വിരട്ടിയോടിച്ചു. കടയില്‍ ആകെ ഭീകരാന്തരീക്ഷം ഇതൊക്കെ പൊതുജനങ്ങള്‍ പണിമുടക്കാത്തതിന്. ഇടുക്കി ഉടുമ്പന്നൂരില്‍ പക്ഷേ സിപിഎം നേതാവിന്‍റെ കെട്ടിടത്തിലേയ്ക്കുള്ള വഴിയുടെ ടാറിങ് പ്രവര്‍ത്തികള്‍ക്ക് പണിമുടക്ക് ബാധകമായില്ല. കരിമണ്ണൂര്‍ സിപിഎം ഏരിയ സെക്രട്ടറി പി.പി സുമേഷിന്‍റെ കെട്ടിടത്തിലേയ്ക്കുള്ള വഴിയുടെ ടാറിങ് ആണ് നടന്നത്. തരിക്ക് ഇല്ലാത്ത ദിവസമായതിനാലാകും പണി നടന്നിട്ടുണ്ടാവുകയെന്ന് പാര്‍ട്ടിയുടെ പ്രദേശിക നേതൃത്വം ന്യായീകരിച്ചു.