ശബരിമല സ്വര്‍ണാപഹരണക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം. തന്ത്രിയുടെ പേരിലുള്ള 2.05 കോടിയുടേയും ഭാര്യയുടെ പേരിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സമ്പാദ്യത്തിന്റെയും രേഖകള്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. അതേസമയം കേസിലെ പ്രതി ജ്വല്ലറിയുടമ ഗോവർധന്‍റെ ജാമ്യാപേക്ഷ  സുപ്രീംകോടതി തള്ളി.  ദ്വാരപാലക, കട്ടിളപ്പാളി കേസുകളിൽ ജാമ്യം തേടിയായിരുന്നു അപ്പീലുകള്‍.   ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍.വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ വിധി നാളെ പറയും. Also Read: ശബരിമല കൊടിമര പുനപ്രതിഷ്ഠയിൽ സ്വർണക്കൊള്ളയെന്ന് വിജിലൻസ്; രാഷ്ട്രീയ നീക്കമെന്ന് അജയ് തറയിൽ...

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്നും ഇന്നലെയുമായാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ വാദ പ്രതിവാദങ്ങള്‍ നടന്നത്. താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങളില്‍ മാത്രമാണ് ഇടപെട്ടതെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും, സ്വര്‍ണക്കൊള്ളകേസില്‍ പങ്കില്ലെന്നുമായിരുന്നു പ്രധാന വാദം. എന്നാല്‍ തന്ത്രിയുടെ ജാമ്യം നല്‍കരുതെന്നു അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു. 2004 മുതല്‍ പോറ്റിയുമായി ബന്ധമുണ്ടെന്നും കുടുംബാഗങ്ങളുടെയടക്കം സാമ്പത്തിക സ്രോതസിന്‍റെ തെളിവും കോടതിയില്‍ ഹാജരാക്കി. തന്ത്രി 2.05 കോടിയും ഭാര്യയുടെ പേരില്‍ 62 ലക്ഷത്തിന്‍റേയും നിക്ഷേപം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു.

2024–25 കാലത്തുമാത്രം 7 ലക്ഷത്തില്‍ അധികം രൂപ ശബരിമലയില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ പൊതു ജനസേവകന്‍ എന്ന ഗണത്തില്‍ തന്ത്രിയെ ഉള്‍പ്പെടുത്തണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ 18 നു വിധി പറയും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എന്‍.വാസുവിന്‍റെ ജാമ്യാപേക്ഷയില്‍ വിധി നാളെയുണ്ടാകും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിനു അര്‍ഹതയുണ്ടെന്നു കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

ENGLISH SUMMARY:

In the Sabarimala gold theft case, the investigation team has argued that bail should not be granted to Tantri Kandar Rajeevaru. Documents showing ₹2.05 crore in the Tantri’s name and savings in a private financial institution under his wife’s name were produced before the Kollam Vigilance Court. Meanwhile, the Supreme Court has rejected the bail plea of accused jewellery owner Govardhan, who had filed appeals seeking bail in the Dwarapalaka and Kattilappalli cases.