സിപിഎം ജാഥയിൽ അഭിവാദ്യമർപ്പിക്കാൻ ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിശീലനം നൽകുന്ന വിഡിയോ പുറത്തായതിന് പിന്നാലെ, പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് ജാഥയെ സ്വീകരിക്കാനെത്തിയതെന്നും അവര്‍ തന്നെയാണ് മുദ്രാവാക്യം വിളിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

'ഇതരസംസ്ഥാന തൊഴിലാളികളുടെ മുദ്രാവാക്യം വിളിയെ വക്രീകരിക്കാനുള്ള ശ്രമമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. പണിയെടുത്തുകൊണ്ടിരുന്ന തൊഴിലാളികള്‍ അതേ വേഷത്തിലാണ് ഞങ്ങളെ സ്വീകരിക്കാന്‍ വന്നത്. അവര്‍ തന്നെയാണ് സ്വന്തം ഭാഷയിലും ഇംഗ്ലീഷിലും മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചത്. ആ മുദ്രാവാക്യം വിളിയെ ദുഷ്ടലാക്കോടെ വക്രീകരിച്ചത് മാധ്യമങ്ങളാണ്. ജാഥയുടെ മുന്നേറ്റം കുറയ്ക്കലാണ് അതിന്‍റെ ലക്ഷ്യം. ഉദ്ഘാടനം കഴിഞ്ഞ ശേഷം ആളുകള്‍ പോയെന്ന വാര്‍ത്തയും തെറ്റാണ്. ലക്ഷക്കണക്കിനാളുകളെയാണ് അഭിസംബോധന ചെയ്തത്. വലിയ സ്വീകരണമാണ് ജാഥയ്ക്ക് ലഭിച്ചത്'. - ഗോവിന്ദന്‍ വിശദീകരിക്കുന്നു. 

എം.വി ഗോവിന്ദന്‍റെ ജാഥയിൽ അഭിവാദ്യമർപ്പിക്കാൻ ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിശീലനം നൽകുന്ന വിഡിയോ പുറത്തായത് ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. കണ്ണൂരിലെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എം.വി.ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നൽകിയത് ഇതരസംസ്ഥാന തൊഴിലാളികളാണ്.

മുഖ്യമന്ത്രിയുടെ ധർമടം നിയോജക മണ്ഡലത്തിലെ മമ്പറത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ സ്വീകരണം. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയ്ക്ക് അഭിവാദ്യം അർപ്പിക്കാനെത്തിയത് ഇരുന്നൂറോളം നിർമ്മാണത്തൊഴിലാളികളാണ്. ജാഥയുടെ അവസാന ദിവസമാണ് ഈ വെറൈറ്റി സ്വീകരണം സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

'എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകൾ' എന്ന് ഹിന്ദിയിലെഴുതിയ ബാനറും പരിപാടിക്ക് ഉണ്ടായിരുന്നു. ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ 'എൽഡിഎഫ് സിന്ദാബാദ്, വികാസ് യാത്ര സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്. അവരെ ഇത് നേരത്തേ പറഞ്ഞ് പഠിപ്പിക്കുന്ന ദൃശ്യങ്ങളാണ് ലീക്കായത്.

ജാഥയുടെ സമാപന സമ്മേളനത്തിൽ ധനരാജിന്‍റെ ജീവിതപങ്കാളി സജിനിയാണ് ജാഥയെ സ്വീകരിച്ചത്. എം.വി.ഗോവിന്ദനെ അതിഥി തൊഴിലാളികള്‍ ചുവന്ന ഷാളണിയിച്ചു. ഞായറാഴ്ച കാസർകോട് കുമ്പളയിൽ നിന്നാണ് വടക്കൻ മേഖലാ വികസ മുന്നേറ്റ യാത്ര ആരംഭിച്ചത്. ഞായറാഴ്ചയാണ്. ചൊവ്വാഴ്ച ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു.

ENGLISH SUMMARY:

MV Govindan has responded to a leaked video showing guest workers being trained to greet the CPM rally. He stated that hundreds of guest workers greeted them and raised slogans themselves, attributing media distortions to an attempt to undermine the rally's progress.