അക്ഷരത്തോടൊപ്പം ആരോഗ്യവും ചേരുമ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം പൂർണ്ണമാകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഈ വലിയ ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' എന്ന സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവ്വഹിച്ച വിവരവും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കിട്ടു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. പഠനത്തിൽ മാത്രമല്ല, നമ്മുടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ കാര്യത്തിലും സർക്കാർ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. ചിട്ടയില്ലാത്ത ആഹാരരീതികളും അമിതമായ സ്ക്രീൻ ഉപയോഗവും കുട്ടികളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ ഇടപെടലുകൾ അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി ഓരോ സ്കൂളിലും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ 'ഹെൽത്ത് മെന്റർ'മാരായി നിയമിക്കുകയാണ്. ഓരോ കുട്ടിയുടെയും വളർച്ചയും ആരോഗ്യവും ഉറപ്പുവരുത്താൻ ഈ മെന്റർമാരുടെ സേവനം സഹായകമാകും.
'അക്ഷരം ആരോഗ്യം' പദ്ധതിയുടെ പ്രത്യേകതകൾ
1. 104 ടോൾ ഫ്രീ നമ്പർ: കുട്ടികളുടെ ആരോഗ്യ സംശയങ്ങൾക്കും കൗൺസിലിംഗിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ.
2. ഹെൽത്ത് സ്ക്രീനിംഗ്: മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ കൃത്യമായ പരിശോധനകൾ.
3. ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ്: ഓരോ വിദ്യാർത്ഥിയുടെയും ആരോഗ്യ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നു.
4. ഹെൽത്ത് മെന്റർമാർ: കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ.
കുട്ടികളുടെ സുരക്ഷയ്ക്കായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സംസ്ഥാന സ്കൂൾ അപകട / ലൈഫ് ഇൻഷുറൻസ് പദ്ധതി ഇതിനോടകം രാജ്യശ്രദ്ധ പിടിച്ചുപറ്റി. പഠനസമയത്തോ, സ്കൂളിലേക്കുള്ള യാത്രയിലോ കുട്ടികൾക്ക് അപകടങ്ങൾ സംഭവിച്ചാൽ അവർക്കും കുടുംബത്തിനും കരുത്തുറ്റ സാമ്പത്തിക താങ്ങാവുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ കുട്ടികളെ വരുംകാലത്തെ ആരോഗ്യവാനായ പൗരന്മാരായി മാറ്റാൻ അധ്യാപകരും രക്ഷിതാക്കളും ഈ പദ്ധതിയുമായി പൂർണ്ണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.