വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ പ്രതി അഫാന്റെ കുടുംബത്തിന്റെ ജീവിതം അപകീർത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയെത്തുടർന്ന് 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായി. സെൻസർ ബോർഡ് സ്ക്രീനിംഗ് പൂർത്തിയാക്കാത്ത സാഹചര്യത്തിൽ നാളെ നിശ്ചയിച്ചിരുന്ന റിലീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി.
കൊല്ലപ്പെട്ട അഫാന്റെ പിതാവ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വാദം കേട്ടത്. സിനിമയുടെ ട്രെയിലർ തങ്ങളെ അപമാനിക്കുന്നതാണെന്നും വെഞ്ഞാറമൂട് സംഭവവുമായി സിനിമയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. സിനിമ വെഞ്ഞാറമൂട് കൊലപാതകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സംവിധായകൻ തന്നെ ഓൺലൈൻ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. സിനിമകൾ പലപ്പോഴും യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാറുണ്ടെന്നും സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ മാത്രം കണക്കിലെടുത്ത് റിലീസ് തടയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
സിനിമയുടെ ട്രെയിലർ പരിശോധിക്കാൻ കോടതി തയ്യാറായിട്ടുണ്ട്. പ്രവൃത്തിദിവസങ്ങളിൽ സാധിക്കാത്തതിനാൽ ശനി അല്ലെങ്കിൽ ഞായർ ദിവസങ്ങളിൽ ട്രെയിലർ കാണാമെന്ന് കോടതി വ്യക്തമാക്കി. സെൻസർ ബോർഡ് ഫെബ്രുവരി 8-ന് സിനിമ സ്ക്രീൻ ചെയ്യുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി ഫെബ്രുവരി 10-ലേക്ക് മാറ്റിവെച്ചതോടെ അതുവരെ സിനിമയുടെ റിലീസ് ഉണ്ടാകില്ല.