കൊല്ലം നെടുവത്തൂരില്‍ ചുരിദാര്‍ ധരിച്ചെത്തിയത് വിലക്കി ഗേറ്റില്‍ തടഞ്ഞതില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പ്രധാനാധ്യാപിക സിന്ധു എസ്.നായര്‍. സ്കൂള്‍ മാനേജര്‍ സ്ഥിരം ബുദ്ധിമുട്ടിക്കുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ പ്രധാനാധ്യാപികയെ തടയുമെന്നു പ്രതീക്ഷിച്ചില്ല. കുട്ടികള്‍ക്ക് മുന്നില്‍ നേരിട്ട അനുഭവം മാനസികമായി തളര്‍ത്തിയെന്നും കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്രധാന അധ്യാപിക പറഞ്ഞു. അധ്യാപികയുടെ പരാതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ശശാങ്കനെതിരെ കേസുടുത്തു. പിന്നാലെ മാനേജ്മെന്‍റ് ഇയാളെ സ്കൂളില്‍ നിന്നു പിരിച്ചുവിട്ടു.
അതേസമയം, സ്കൂൾ മാനേജരുടെ നിർദ്ദേശത്തോടെയാണ് അധ്യാപികയായ സിന്ധുവിനെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ്റെ വിശദീകരണം. ഇന്നലെ .രാവിലെ എട്ടേ മുക്കാലോടെയാണ് നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പ്രധാന അധ്യാപികയായ സിന്ധു എത്തിയത്. എന്നാൽ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയതിനാൽ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്ന ജീവനക്കാരൻ്റെ വിചിത്രമായ മറുപടി.
തുടര്‍ന്ന് കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. മുന്‍പ് ഓഫീസ് റൂമിൽ എത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. സർക്കാർ ഉത്തരവ് പ്രകാരം അധ്യാപികമാർ ചുരിദാർ ഇടുന്നത് വിലക്കാനാകില്ല. അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്നാണ് അധ്യാപികയുടെ പരാതി. എന്നാൽ വസ്ത്രത്തിൻ്റെ പേരിൽ ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം.