തൃശൂർ കൊഴുക്കുള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവാഘോഷം ഒരു ഹൃദയത്തുടിപ്പിന്റെ ഉത്സവമായി. എഎസ്ഐ സന്തോഷ് ജോർജിന്റെയും നഴ്സ് സിയയുടെയും സമയോചിത ഇടപെടൽ കാത്തത് വിലപ്പെട്ട ഒരു ജീവൻ.
തൂണിലും തുരുമ്പിലും മാത്രമല്ല, ഉത്സവപ്പറമ്പിലും കാവൽ കരങ്ങളുമായി ആ അദൃശ്യ സാന്നിധ്യമുണ്ട്. അതിനു തെളിവാണ് ഉത്സവപ്പറമ്പിൽ കുഴഞ്ഞ വീണയാൾക്കു മുൻപിൽ രക്ഷകരായി അവതരിച്ച കാക്കിയും കാവൽ മാലാഖയും. തൃശൂർ കൊഴുക്കുള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നു. അതിനിടയിൽ 75 വയസ്സുകാരൻ ബോധരഹിതനായി വീണു. ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് സിപിആർ നൽകാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നത് ദൈവത്തിൻറെ മാലാഖയാണ്. ദയ ആശുപത്രിയിലെ നഴ്സ് സിയ. ഹൃദയം തുടിച്ച അദ്ദേഹത്തെ തൊട്ടടുത്തുള്ള വീട്ടിലെ കാർ ഓടിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയത് എഎസ്ഐ സന്തോഷ് ജോർജ് ആണ്. ഈ സത്യ കഥയ്ക്ക് ഒരൊറ്റ പേരേയുള്ളൂ: ടച്ച് ഓഫ് ഗോഡ്.