കോഴിക്കോട് താമരശേരിയിൽ ഒന്‍പതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് പതിനാലുകാരനെ മർദിച്ചു. നാലു വർഷം മുൻപുണ്ടായ സംഘർഷത്തെ തുടർന്നുള്ള വിരോധമാണ് മർദനത്തിന് കാരണമായത്. അക്രമണത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റ ചുങ്കം സ്വദേശിയായ നാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ സ്കൂളിലെ കുട്ടികളാണ് ഇരുവരും. കുട്ടികളുടെ പേരിൽ താമരശേരി പൊലീസ് സാമൂഹിക പശ്ചാത്തല റിപ്പോർട്ട് റജിസ്റ്റർ ചെയ്തു.
നാഫിയുടെ ഇളയ സഹോദരനെ പ്രതിയായ ഒന്‍പതാം ക്ലാസുകാരന്റെ അനിയൻ നാല് വർഷം മുൻപ് മദ്രസയിൽ ഉപദ്രവിച്ചതാണ് ഇരുവിഭാഗത്തിനുമിടയിൽ സംഘർഷത്തിന് കാരണമായത്. ഇതിനെത്തുടർന്ന് അന്ന് കുടുംബങ്ങൾ ഇടപെട്ട് പ്രശ്നം ഒത്തുതീർക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന്റെ പക തന്നെയാണ് ഇപ്പോഴത്തെ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
ആക്രമണത്തിൽ പങ്കെടുത്ത രണ്ട് കുട്ടികളും ഒരേ സ്കൂളിലെ ഒന്‍പതാം ക്ലാസിലെ വിദ്യാർഥികളാണ്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് താമരശ്ശേരി ചുങ്കത്തിൽ സംഭവം നടന്നത്. പള്ളിയിലേക്ക് പോകുന്നതിനിടെ നാഫിയെയും സഹോദരങ്ങളെയും കണ്ട കുട്ടി, “നാളെ സ്കൂളിൽ വരുന്നുണ്ടോ… നിനക്കുള്ള പണി ഞാൻ തരാം” എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് കുട്ടി സ്കൂളില്‍ വച്ച് തന്റെ അനിയനൊപ്പമെത്തി നാഫിയെ മർദിക്കുകയായിരുന്നു.
മർദനത്തിൽ നാഫിക്ക് തലയും മുഖവും ഉൾപ്പെടെ ഗുരുതര പരുക്കുകളുണ്ടായി. പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റി പ്രവേശിപ്പിച്ചു. കുട്ടികൾ പ്രായപൂർത്തിയാകാത്തതിനാൽ പോലീസ് നേരിട്ട് കേസ് എടുത്തിട്ടില്ല. പകരം സാമൂഹിക പശ്ചാത്തല റിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ കുട്ടികള്‍ക്ക് നോട്ടീസ് നൽകുകയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് കോഴിക്കോട് ജൂവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്യും.