പാലക്കാട്ട് വാറ്റ് കേസ് പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. ഫാം ഹൌസിൽ ചാരായം വാറ്റിയ കേസിൽ പ്രതിയായ ഉണ്ണിലാലിനെ നെന്മാറ മേഖലാ സെക്രട്ടറിയായാണ് തിരഞ്ഞെടുത്തത്. വിവാദമായതോടെ പുറത്താക്കുമെന്ന് അറിയിച്ച് dyfi ജില്ലാ കമ്മിറ്റി രംഗത്ത് എത്തി.
2021 ജൂണിലായിരുന്നു ഉണ്ണിലാലിന്റെ നെന്മാറയിൽ ഫാം ഹൗസിൽനിന്നു ചാരായവും വാഷും പിടികൂടിയത്. ഉണ്ണിലാലിനെതിരെ എക്സൈസ് കേസും എടുത്തു. പശു വളർത്തലിന്റെ മറവിൽ പതിവായി വാറ്റുന്നുണ്ടെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് എക്സൈസ് സംഘം എത്തിയപ്പോൾ ഉണ്ണിലാൽ കടന്ന് കളഞ്ഞു. സംഭവത്തിന് പിന്നാലെ അന്ന് ഡിവൈഎഫ്ഐ നെന്മാറ മേഖല സെക്രട്ടറിയായിരുന്ന ഉണ്ണിലാലിനെ സ്ഥാനത്ത് നിന്നു നീക്കിയിരുന്നു. ദീർഘകാലം ഒളിവിൽ പോയ ഉണ്ണിലാൽ മുൻകൂർ ജാമ്യം നേടി നാട്ടിൽ തിരിച്ചെത്തിയതോടെ പിന്നെയും സെക്രട്ടറിയാക്കി. ഫ്ലെക്സ് ബോർഡുകൾ അടക്കം ഉയർത്തി.
വിഷയം മാധ്യമങ്ങൾ ഏറ്റെടുത്ത് ചർച്ചയായതോടെയാണ് ജില്ലാ കമ്മിറ്റി ഇടപെട്ടത്. ഉണ്ണിലാലിനെ വീണ്ടും തിരഞ്ഞെടുത്ത സാഹചര്യം പരിശോധിക്കുമെന്നും ഉടൻ പുറത്താക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. ഉണ്ണിലാൽ പ്രതിയെന്ന് കോടതി വിധിച്ചില്ലല്ലോ എന്നായിരുന്നു ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിന്റെ നേരത്തെയുള്ള ന്യായീകരണം