രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയ്ക്ക് അശോക ചക്ര. വ്യോമസേനയില്‍ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു ശുക്ല. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്ന് പേർക്ക് കീർത്തിചക്രയും ലഭിച്ചു. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണൻ. മലയാളിയായ മേജർ ശിവപ്രസാദിനും അനീഷ് ചന്ദ്രനും ധീരതയ്ക്കുള്ള സേനാ മെഡൽ ലഭിച്ചു. ബ്രിഗേഡിയർ അരുൺകുമാർ ദാമോദരന് യുദ്ധസേവാ മെഡൽ പുരസ്കാരം ലഭിച്ചു. മേജർ ജനറൽ കെ.മോഹൻ നായർ അതിവിശിഷ്ട സേവാ മെഡലിനും അർഹനായി. മുഹമ്മദ് ഷാമിലിലൂടെ ഉത്തംജീവൻ രക്ഷാപതക് നേട്ടവും കേരളത്തിന് ലഭിച്ചു. പായ് വഞ്ചിയിൽ സാഹസികമായി ലോകം ചുറ്റിയ കോഴിക്കോട് സ്വദേശിനി ലഫ്റ്റനന്റ് കമാൻഡർ കെ.ദിൽനയ്ക്ക് ശൗര്യചക്ര ലഭിച്ചു. ലോകസഞ്ചാരത്തിൽ ദിൽനയ്‌ക്കൊപ്പമുണ്ടായിരുന്ന പുതുച്ചേരി സ്വദേശിനി ലഫ്‌നന്റ് കമാൻഡർ എ. രൂപയ്ക്കും ശൗര്യചക്രയുണ്ട്. സായുധ സേനയിലെ 13 പേർക്കാണ് ശൗര്യ ചക്ര. മേജർ അർഷദീപ് സിങ്, നായിബ് സുബേദാർ ദോലേശ്വർ സുബ്ബ എന്നീ സൈനികർക്കും കീർത്തിചക്ര ലഭിച്ചു. വീരമൃത്യു വരിച്ച ആറുപേരുൾപ്പടെ 70 പേർക്കാണ് വീര സൈനിക പുരസ്‌കാരങ്ങൾ രാഷ്ട്രപതി പ്രഖ്യാപിച്ചിരിക്കുന്നത്.