തിരുവനന്തപുരം കമലേശ്വരത്ത് ജീവനൊടുക്കിയ ഗ്രീമയെ ഭർത്താവ് നിരന്തരം വിദ്യാഭ്യാസം കുറവെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നതായി ബന്ധുക്കൾ. എംടെക്ക് വിദ്യാഭ്യാസയോഗ്യതയുള്ള ആളാണ് ഗ്രീമ. ഗ്രീമ മോഡേണ്‍ അല്ലെന്നും ഉണ്ണിക്കൃഷ്ണന്‍ പരിഹസിച്ചു. 200 പവൻ കൊടുത്തിട്ടും സ്ത്രീധനം കുറഞ്ഞെന്നും പരാതി. യുവതി മാനസികമായി തകർന്നിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ കേസിൽ മകളുടെ ഭർത്താവിനെ ഇന്ന് നാട്ടിലെത്തിക്കും. കമലേശ്വരം ശാന്തി ഗാർഡൻസിൽ സജിത, ഗ്രീമ എന്നിവരുടെ മരണത്തിലാണ് ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിലായത്. അയർലൻഡിൽ പഠിക്കുന്ന ഉണ്ണികൃഷ്ണൻ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ ആണ് പിടിയിലായത്. തുടർന്ന് കേരള പോലീസിന് കൈമാറുകയായിരുന്നു .ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ഉണ്ണികൃഷ്ണന് എതിരെ ചുമത്തിയിട്ടുണ്ട്. ഗ്രീമയ്ക്ക് ഐശ്വര്യം പോരെന്ന് പറഞ്ഞ് വിവാഹം കഴിഞ്ഞ് ആറു വർഷമായി ഉണ്ണികൃഷ്ണൻ പീഡിപ്പിച്ചെന്നാണ് ബന്ധുകളുടെ മൊഴി. ജീവനൊടുന്നതിന് മുമ്പ് എഴുതിയ കുറുപ്പിലും ഉണ്ണികൃഷ്ണനാണ് മരണ കാരണമെന്ന് എഴുതിയിട്ടുണ്ട്.
കമലേശ്വരം ആര്യൻകുഴി ശാന്തിഗാർഡൻസിൽ സോമനന്ദനത്തിൽ പരേതനായ റിട്ട. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ എസ്.എൽ. സജിത(54)യെയും മകൾ ഗ്രീമ എസ്. രാജി(30)നെയുമാണ് ബുധനാഴ്ചയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉണ്ണിക്കൃഷ്ണനാണ് തന്റെയും അമ്മയുടെയും മരണത്തിന് കാരണമെന്ന് ഗ്രീമയുടെ ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു.
ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയ്ക്കാണ് കേസെടുത്തത്. ബുധനാഴ്ച വൈകിട്ടാണ് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടത്തിയത്. ഉണ്ണിക്കൃഷ്‌ണനാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സജിത അടുത്ത ചില ബന്ധുക്കൾക്ക് വാട്സാപ് സന്ദേശവും അയച്ചിരുന്നു. 200 പവൻ സ്വർണവും വീടും സ്ഥലവും അടക്കം സ്വത്തുക്കളും നൽകിയാണ് വിവാഹം നടത്തിയതെന്നും സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ് 25–ാം ദിവസം ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം എത്തിയപ്പോൾ നേരിൽ കണ്ട ഉണ്ണിക്കൃഷ്ണന്റെ പെരുമാറ്റം ഗ്രീമയെയും സജിതയെയും മാനസികമായി തകർത്തെന്നും ഇതാണ് ജീവനൊടുക്കാനുള്ള കാരണമെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്. ആറു വർഷം മുൻപായിരുന്നു ഗ്രീമയുടെയും ഉണ്ണികൃഷ്ണന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഉണ്ണികൃഷ്ണൻ അയർലൻഡിലേക്കു പോയി. ഗ്രീമ അമ്മയ്ക്കും അച്ഛനുമൊപ്പം കമലേശ്വരത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഗ്രീമയുടെ അച്ഛൻ എൻ. രാജീവ് മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഗ്രീമയുടെയും സജിതയുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു.