കോഴിക്കോട് ഗവ, മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി കത്രിക വിഴുങ്ങി. ഭക്ഷണം കഴിക്കാത്തതിനെത്തുടര്‍ന്ന് ഇയാളെ തിങ്കളാഴ്ച വൈകീട്ട് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ എക്സറേ പരിശോധനയിലാണ് അന്നനാളത്തില്‍ കത്രിക കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കത്രിക ഗവ മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
15 സെന്റിമീറ്ററോളം നീളമുള്ള കത്രിക തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. ഫാത്തിമ, ഡോ. ആഷ്, അനസ്തീസിയ വിഭാഗത്തിലെ ഡോ. മിനു, ഡോ. ധന്യ, ഡോ. ഫഹ്മിദ, ഡോ. രാഗിൻ എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.