പാലക്കാട് ചിറ്റൂരിൽ ആറുവയസുകാരൻ സുഹാനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അർദ്ധരാത്രി വരെ പലയിടങ്ങളിൽ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. പ്രദേശത്തെ കുളങ്ങളിൽ രാവിലെയോടെ അഗ്നിരക്ഷാസേനയുടെ തിരച്ചിൽ പുനരാരംഭിക്കും. കൂടുതൽ മുങ്ങൽ വിദഗ്ധരെ എത്തിച്ചാകും ദൗത്യം. ചിറ്റൂർ മേഖലയിൽ പൊലീസിന്റെ തിരച്ചിലും ഊർജിതമായി തുടരുകയാണ്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. തിരച്ചിലിന് ഡോഗ് സ്ക്വാഡ് അടക്കം രംഗത്തിറങ്ങിയിരുന്നു. കുട്ടിയുടെ വീടിന് സമീപത്തായി കുളങ്ങളുള്ളതും ആശങ്കയേറ്റുന്നുണ്ട്. ഇന്നലെ തന്നെ കുളങ്ങളിലും സമീപപ്രദേശത്തെ കിണറുകളിലും കുട്ടിക്കായി പരിശോധന നടത്തിയിരുന്നു. നാട്ടുകാരാകെ ഒറ്റക്കെട്ടായി ആറു വയസ്സുകാരന് വേണ്ടിയിട്ടുള്ള തിരച്ചിലിലാണ്. അമ്മ നിസ്കരിച്ചുകൊണ്ടിരുന്ന സമയത്താണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. സംസാരശേഷി കുറവുള്ള കുട്ടിയാണ്.