ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കും. ദ്വാരപാലക ശിൽപ്പങ്ങൾ 2024 ൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എസ്ഐടി ചോദിച്ചറിയും. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
സ്പോൺസറെന്ന നിലയിൽ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2024 ൽ അനുവാദം നൽകിയിരുന്നു. തിളക്കം മങ്ങിയതിനാൽ പരിഹരിക്കാൻ ഗ്യാരന്‍റിയുണ്ടെന്നായിരുന്നു കാരണമായി പറഞ്ഞത്. എന്നാല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരിട്ട് ചെന്നൈയിൽ കൊണ്ടുപോയി സ്വർണം പൂശാൻ അനുമതി നൽകിയുള്ള തീരുമാനം പിന്നീട് ബോർഡ് തിരുത്തി. ഉദ്യോഗസ്ഥരുടെ അകമ്പടിയിൽ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശി തിരിച്ചെത്തിച്ചെന്നാണ് പി.എസ്.പ്രശാന്തിന്‍റെ നിലപാട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാതന്ത്ര്യം നൽകിയുള്ള ഉദ്യോഗസ്ഥരുടെ ആദ്യ തീരുമാനവും പിന്നീടുണ്ടായ തിരുത്തൽ സാഹചര്യവും മുൻ പ്രസിഡന്‍റ് എന്ന നിലയിൽ പ്രശാന്തിനോട് ചോദിച്ചറിയും. എന്നാല്‍ എല്ലാത്തിനും മതിയായ രേഖകളുണ്ടെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് പി.എസ്. പ്രശാന്തിന്‍റെ നിലപാട്.