കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 9 മാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകൻ എത്തിയശേഷം ഡിസംബർ രണ്ടിന് അത്തോളി കുനിയില്‍കടവ് ജുമാ മസ്ജിദിലാണ് കബറടക്കം.
2021-ലെ തെരഞ്ഞെടുപ്പിൽ എതിര്‍ സ്ഥാനാര്‍ത്ഥിയെ 8472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ് ജമീല. രണ്ടുതവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചു. 2010–15ലും പ്രസിഡന്റായിരുന്നു. 1995ൽ തലക്കുളത്തൂർ പഞ്ചായത്തിന്റെയും 2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രസിഡന്റായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. സംസ്ഥാന ഓർഫനേജ് കമ്മിറ്റിയിൽ സർക്കാരിന്റെ പ്രതിനിധി. ഭർത്താവ്: അബ്ദുൽറഹ്മാൻ.