ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയെ ശുചിയായി സൂക്ഷിക്കാന്‍ രാപ്പകല്‍ അധ്വാനത്തിലാണ് വിശുദ്ധി സേന. ആയിരത്തോളം പേരാണ് സന്നിധാനത്തും പമ്പയിലുമായി ശുചീകരണത്തില്‍ ഉള്ളത്. തമിഴ്നാട് സേലം സ്വദേശികളാണ് സംഘത്തില്‍ നീല യൂണിഫോമിൽ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യേ ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുകുന്ന ഈ സംഘം,അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
സന്നിധാനത്ത് മാത്രം മുന്നൂറ് പേരാണ് ശുചീകരണത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.പമ്പയിൽ ഇരുനൂറ്റിയിരുപതും,നിലയ്ക്കൽ ബേസ് ക്യാമ്പിൽ നാനൂറ്റിമുപ്പതും പേർ സേവനസന്നദ്ധരായി ഉണ്ട്. പന്തളം,കുളനട എന്നിവിടങ്ങളിലായി ബാക്കിയുള്ള അംഗങ്ങളെയും നിയോഗിച്ചിരിക്കുന്നു.
സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലായി 24ട്രാക്ടറുകൾ ഉപയോഗിച്ച് മാലിന്യം ശേഖരിച്ച്,ഓരോ സ്ഥലത്തും തയ്യാറാക്കിയിട്ടുള്ള ഇൻസിനറേറ്ററുകളിലേക്ക് കൈമാറും. സന്നിധാനത്ത് മാത്രം 15ഇടങ്ങളിലായിട്ടാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.ഓരോ ഇടത്തും സൂപ്പർവൈസറും ഉണ്ടാകും.വിശുദ്ധി സേനാംഗങ്ങൾക്കുള്ള താമസസൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡാണ് ഒരുക്കുന്നത്. . പത്തനംതിട്ട ജില്ലാ കലക്ടർ ചെയർപേഴ്സണും അടൂർ ആർഡിഒ മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് വിശുദ്ധി സേനയ്ക്ക് നേതൃത്വം നൽകുന്നത്.