വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്നും ചവിട്ടിതാഴെയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ സുരേഷ്കുമാര്‍ പെണ്‍കുട്ടികളുടെ ദേഹത്ത് ചാരി നിന്നെന്നും ഇത് എതിര്‍ത്തപ്പോള്‍ ശ്രീകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അര്‍ച്ചനയെയും ചവിട്ടിയെങ്കിലും അര്‍ച്ചന വാതില്‍ കമ്പിയില്‍ പിടിച്ചു കിടന്നു. സഹയാത്രികരാണ് അര്‍ച്ചനയെ പിടിച്ചുകയറ്റിയത്. ഞായറാഴ്ച രാത്രി 8.45ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു 19 വയസ്സുകാരിയായ സോനയും സുഹൃത്ത് അർച്ചനയും ആക്രമിക്കപ്പെട്ടത്. അക്രമി തിരുവനന്തപുരം പനച്ചമൂട് സ്വദേശി 48 വയസ്സുകാരനായ സുരേഷ് കുമാർ റെയിൽവേ പൊലീസിന്‍റെ കസ്റ്റഡിയിൽ തുടരുകയാണ്.
ആലുവയില്‍നിന്നാണ് പെണ്‍കുട്ടികള്‍ ട്രെയിനില്‍ കയറിയത്. ശ്രീകുട്ടി വാഷ്റൂമില്‍ പോയി വന്ന ശേഷമായിരുന്നു സുരേഷ് കുമാറിന്‍റെ ആക്രമണം. വാഷ്റൂമില്‍ നിന്നിറങ്ങി പുറത്തേക്ക് നോക്കി നില്‍ക്കെ പ്രതി ശ്രീകുട്ടിയുടെ നടുവിന് ചവിട്ടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന അര്‍ച്ചന പറഞ്ഞു. ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സോനക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ആന്തരിക രക്തസ്രാവം ഉള്ളതിനാൽ സോന അപകടനില തരണം ചെയ്തു എന്ന് ഉറപ്പിക്കാനായിട്ടില്ല.
ട്രാക്കില്‍വീണ പെണ്‍കുട്ടിയെ രക്ഷപെടുത്തി വര്‍ക്കലയില്‍ എത്തിച്ചത് മെമുവിലാണ്. വര്‍ക്കല റയില്‍വെ സ്റ്റേഷന് 1.5കിലോമീറ്റര്‍ അകലെ അയന്തി മേല്‍പാലത്തിന് സമീപമാണ് പെണ്‍കുട്ടി വീണത്. ആംബുലന്‍സിന് എത്താന്‍ കഴിയാത്ത സ്ഥലമായിരുന്നു. അതിനാല്‍ മെമു നിര്‍ത്തിച്ചാണ് പെണ്‍കുട്ടിയെ വര്‍ക്കലയില്‍ എത്തിച്ചത്. ട്രാക്കില്‍നിന്നാണ് യുവതിയെ കണ്ടെത്തിയതെന്ന് വി. ജോയ് എംഎല്‍എ പറഞ്ഞു. പ്രതിയെ യാത്രക്കാരാണ് പിടികൂടി ആര്‍പിഎഫിന് കൈമാറിയതെന്നും എംഎല്‍എ പറഞ്ഞു.