സ്വർണ്ണ കവർച്ചാക്കേസിന് മുമ്പ് ശബരിമലയെ പിടിച്ചുലച്ചത് 1986ലെ സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദമാണ്. 1986ലാണ് കേസിനാസ്പദമായ സംഭവം. നമ്പിനാൽ കെടുവതില്ലൈ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി നടിമാരടക്കമുള്ള താരങ്ങള്‍ക്ക് പതിനെട്ടാം പടിയ്ക്ക് താഴെ വരെ അന്ന് പ്രവേശനം അനുവദിച്ചു. ദേവസ്വം ബോർഡ് പണം വാങ്ങിയാണ് അന്ന് ഈ അനുമതി നൽകിയത് . പ്രഭുവും വിജയകാന്തുമായിരുന്നു ചിത്രത്തിലെ നായകൻമാർ. ഈ വിഷയമാണ് നിലവിലെ യുവതീപ്രവേശന നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ദേവസ്വം ബോർഡിനെ നിർബന്ധിതരാക്കിയത്.
അനുമതിയും നൃത്തവും: സിനിമയുടെ ഷൂട്ടിങ്ങിനായി നടിമാരായ സുധാ ചന്ദ്രൻ, ജയശ്രീ, വടിവുകരശ്ശി, മനോരമ, ജയമാല ഉൾപ്പെടെയുള്ളവരെ പതിനെട്ടാം പടിയുടെ താഴെ വരെ പ്രവേശിക്കാൻ അന്ന് അനുമതി നൽകിയിരുന്നു. ദേവസ്വം ബോർഡ് 7,500 രൂപ വാങ്ങിയാണ് ചിത്രീകരണത്തിന് അനുമതി നൽകിയത്.
കോടതി ഇടപെടൽ: യുവതീപ്രവേശനം വിലക്കിയിരുന്ന കാലത്ത് ഈ പ്രവൃത്തി ക്ഷേത്രാചാരങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഭക്തനായ വി. രാജേന്ദ്രൻ അന്ന് റാന്നി കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിനെത്തുടർന്ന്, കോടതി നടിമാർക്കും സിനിമയുടെ സംവിധായകനും 1,000 രൂപ വീതം പിഴ ചുമത്തി. ചിത്രീകരണത്തിന് അനുമതി നൽകിയതിന് ദേവസ്വം ബോർഡിനും പിഴ ചുമത്തി. നടിമാരിലൊരാളായ മനോരമയ്ക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടായിരുന്നതിനാൽ അവരെ ഒഴിവാക്കി.
കേസിനെ തുടര്‍ന്ന് പ്രവേശന നിയന്ത്രണം
ഈ സംഭവത്തെത്തുടർന്ന് യുവതികൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കർശനമാക്കി ഈ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് 1991-ൽ കേരള ഹൈക്കോടതി 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കുന്നതിന് ഔദ്യോഗികമായി വിലക്ക് ഏർപ്പെടുത്തിയത്.