ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2023ലെ വാർഷിക കണക്ക് ഞെട്ടിക്കുന്നത്. ആത്മഹത്യാ നിരക്കിൽ കേരളം രാജ്യത്തു മൂന്നാം സ്ഥാനത്ത്. തൊഴിലില്ലാത്ത യുവാക്കൾ ജീവനൊടുക്കുന്നതിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും വർധനവ്.
12.3 എന്ന ദേശീയ നിലയേക്കാൾ ഉയരത്തിൽ 30.6 ആണ് കേരളത്തിലെ ആത്മഹത്യ നിരക്ക്. ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആൻഡമാന്റെ നില 49.6 ആണെങ്കിൽ രണ്ടാം സ്ഥാനത്തുള്ള സിക്കിം 40.2 ആണ്. ഒരു ലക്ഷത്തിൽ എത്ര പേർ എന്ന നിലയിലാണു കണക്കുകൂട്ടുന്നത്. രാജ്യത്തു 2023ൽ ആകെ 1,71,418 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 6–ാമതാണു കേരളം, 10972 പേർ; 6.4%. ആരോഗ്യപ്രശ്നങ്ങളെ തുടർന്നു രാജ്യത്തു ജീവനൊടുക്കുന്നവർ 19 ശതമാനമാണെങ്കിൽ കേരളത്തിൽ 21.9%. അതായത് 2405 പേര്.
കുടുംബപ്രശ്നങ്ങളെ തുടർന്നു ആത്മഹത്യ ചെയ്യുന്നവർ രാജ്യത്തു 31.9% ആണ്. കേരളത്തിലത് 43.1% ഉം. തൊഴിലില്ലാത്ത യുവാക്കൾ ജീവനൊടുക്കുന്നതിൽ കേരളമാണു ഒന്നാമത്, 2191 പേർ. കൂട്ട ആത്മഹത്യകളുടെ എണ്ണത്തിൽ 17 കേസോടെ കേരളം രണ്ടാമത്.. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 2021ൽ 13,539 കേസുകളാണു റജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2023ൽ ഇതു 16,025 ആയി .
ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും ഏറ്റ ക്രൂരകൃത്യങ്ങളെ തുടർന്ന് കേരളത്തിലെ 4832 കേസുകൾ. സൈബർ കുറ്റകൃത്യങ്ങളിൽ രാജ്യത്തുണ്ടായത് 31.2 ശതമാനം വർധന. കേരളത്തിൽ 2022ൽ 773 സൈബർ കുറ്റകൃത്യങ്ങളാണു റജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2023ൽ 3295 ആയി ഉയർന്നു.