കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം കാറിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ പ്രതിയായ കാര്‍ ഡ്രൈവർ വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ ആൾ. നഴ്സായ ഇയാൾ മലപ്പുറത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഡോക്ടറായിരുന്നു എന്നായിരുന്നു അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും. കേസില്‍ പ്രതിയായ താനൂർ സ്വദേശി എം.പി റിയാസ് ഇപ്പോള്‍ ജാമ്യത്തിലാണ്.
സെപ്റ്റംബര്‍ 25ന് രാവിലെ ആറരയോടെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ബ്ലൂ ഡയമണ്ട് മാളിന് മുന്‍വശത്ത് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ വയോധികനെയും യുവതിയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യുവതി പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും വയോധികന്‍ മരിച്ചു. കാല്‍നടയാത്രക്കാരനായ 72 വയസുള്ള നടുവണ്ണൂര്‍ സ്വദേശി ഗോപാലനാണ് മരിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് പേരെയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്നത് താനൂർ സ്വദേശി എം.പി റിയാസായിരുന്നു. അപകട സമയത്ത് പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു റിയാസിന്‍റെ പെരുമാറ്റം. മനപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.