ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ട്. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും അനുമതിയോടെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
ശ്രീകോവിലിന്‍റെ ഇടത്തും വലത്തുമുള്ള ശിൽപങ്ങളിലെ പാളിയാണ് ഇളക്കിയത്. കോടതിയുടെ അനുമതിയോടെ സന്നിധാനത്ത് മാത്രമേ സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളൂ എന്നാണ് ഹൈക്കോടതി ബെഞ്ച് നിർദേശം. അത് പാലിക്കാത്തത് ഗുരുതര വീഴ്ച എന്ന് കാട്ടി കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. അതേസമയം ദ്വാരപാലക ശില്‍പങ്ങൾക്ക് കേടു പാടുണ്ടെന്നും അടുത്ത മണ്ഡലകാലത്തിനു മുൻപ് അത് പരിഹരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
മങ്ങലും കുത്തുകളും കാൽ ഭാഗത്ത് പൊട്ടലുമുണ്ട്. ബോർഡ് തീരുമാനപ്രകാരം തന്ത്രിയുടെ അനുമതി വാങ്ങി തിരുവാഭരണ കമ്മിഷണറും വിജിലൻസും അടക്കമാണ് പാളി ഇളക്കിയത്. അതിന് സ്പെഷൽ കമ്മിഷണറുടെ അനുമതി വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.