സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ പരക്കെ മഴ. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനം വിലക്കി. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ചും മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് നിര്‍ദ്ദേശം.
പാലക്കാട് മീങ്കര, വാളയാർ, ചുള്ളിയാർ, പത്തനംതിട്ട കക്കി, മൂഴിയാർ, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ ഷോളയാർ, പെരിങ്ങൽകുത്ത്, വയനാട് ബാണാസുരസാഗർ എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരും.
തൃശൂർ പീച്ചി ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് ഡാമിന്റെ നാല് ഷട്ടറുകളും കൂടുതൽ ഉയർത്തുന്നത്. നിലവിൽ അഞ്ച് ഇഞ്ച് വീതം തുറന്നിരിക്കുന്ന നാല് ഷട്ടറുകളും രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തും. ഷട്ടറുകൾ ഉയർത്തുന്നതിനെ തുടർന്ന് മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്., പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
കനത്തമഴയത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. ഇന്നു നടക്കേണ്ട ഓണ പരീക്ഷയും മാറ്റി. പുതിയ തിയതി പിന്നീട് അറിയിക്കും.