സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി നല്‍കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷല്‍ ക്ലാസുകൾ, പ്രഫഷനല്‍ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കലക്ടര്‍ വ്യക്തമാക്കി. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല.
ഓറഞ്ച് അലര്‍ടാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നുമാണ് കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട് തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ സ്കൂളുകള്‍, മദ്രസകൾ, ട്യൂഷൻ സെന്‍ററുകള്‍, പ്രഫഷനല്‍ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി പ്രഫഷനല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി. പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ടതാണ്. ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതാണെന്നും കലക്ടര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.