തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം. അഞ്ചുപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഓട്ടോ ഡ്രൈവർമാരായ ഷാഫി, സുരേന്ദ്രൻ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. നടപ്പാതയിലൂടെ പോയ ഒരു സ്ത്രീക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരുടെ മകൾ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഉയരത്തിലുള്ള നടപ്പാതയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവിങ് പരിശീലനത്തിനിടെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.