ചലച്ചിത്രതാരം കലാഭവന്‍ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടലിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയിലെത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു താരം.
ചിത്രത്തിന്‍റെ ഷൂട്ടിങ് ഇന്ന് പൂര്‍ത്തിയായിരുന്നു. അണിയറപ്രവര്‍ത്തകരെല്ലാം ഹോട്ടലില്‍ തിരിച്ചെത്തി മുറികള്‍ ഒഴിയുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഏറെനേരം കഴിഞ്ഞും ഒരു മുറിയുടെ താക്കോല്‍ മാത്രം തിരികെ ലഭിച്ചില്ല. ഇതേ തുടര്‍ന്ന് റൂം ബോയ് അന്വേഷിച്ച് എത്തിയപ്പോഴാണ് നവാസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ വീണുകിടക്കുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം നിലവില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരം ലഭ്യമാകൂ. ഹോട്ടലില്‍ പൊലീസ് എത്തി വിവരശേഖരണം നടത്തിയിട്ടുണ്ട്.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു.
1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും അറിയപ്പെടുന്ന ടെലിവിഷൻ, ചലച്ചിത്ര താരമാണ്. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. മക്കൾ: നഹറിൻ, റിദ്‍വാൻ, റിഹാൻ.