പോരാട്ടഭൂമിയിലൂടെ വി.എസിന്റെ അവസാന യാത്ര. വേലിക്കകത്ത് വീട്ടില്‍ ആയിരങ്ങള്‍ ആദരം അര്‍പ്പിച്ചു. പൊതുദര്‍ശനത്തിനായി ജില്ലാ കമ്മിറ്റി ഒാഫിസിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. സംസ്കാരം വൈകിട്ട് വലിയചുടുകാട്ടില്‍. വിലാപയാത്രയില്‍ സ്നേഹത്തിന്‍റെ കടലിരമ്പമായിരുന്നു കാണാനായത്. ആലപ്പുഴയിലെത്താന്‍ എടുത്തത് 22 മണിക്കൂറായിരുന്നു. മഴയെ വകവയ്ക്കാതെ ആയിരങ്ങള്‍ കാത്തുനിന്നു.
Also Read: സ്നേഹ‘വേലിക്കകത്ത്’ വിഎസ്; കനലായി...കണ്ണീരായി
കുടുംബാംഗങ്ങൾക്ക് മൃതദേഹത്തിൽ അന്തിമോപചാരം അർപിക്കാൻ വീടിനുള്ളിൽ 10 മിനിട്ട് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് പൊതു ദർശനത്തിനായി മുറ്റത്ത് തയാറാക്കിയ പന്തലിലേക്ക് ഭൗതികശരീരം മാറ്റി. മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ വലിയ നിരവീടിന് സമീപത്തുണ്ടായിരുന്നു. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തുന്നത്.
പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ വേലിക്കകത്ത് വീട്ടിൽ പൂർത്തിയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകുകയാണ്. കാസർകോട് അടക്കമുള്ള വടക്കൻ ജില്ലകളിൽനിന്ന് പ്രവർത്തകർ രാത്രി തന്നെ ആലപ്പുഴയിലെത്തി. ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫിസിലുണ്ട്. മഴയെ അവഗണിച്ചും ജനക്കൂട്ടം വിഎസിനെ അവസാനമായി കാണാനെത്തുന്നു. ‘ഇല്ലാ ഇല്ല മരിക്കുന്നില്ല..’ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തിലുയരുന്നു.