Thiruvananthapuram: British F-35B fighter jet departs from the Thiruvananthapuram International Airport, Tuesday, July 22, 2025. The jet flew to Darwin in Australia after completing maintenance, more than a month after it made an emergency landing at the international airport, and remained parked there since then. (PTI Photo)

  • അറ്റകുറ്റപണിക്ക് ശേഷം മടങ്ങി എഫ്-35ബി
  • മടക്കം ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്ക്
  • തിരുവനന്തപുരത്ത് എത്തിയത് ജൂണ്‍ 14 ന്

തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയായിരുന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി പോര്‍വിമാനം ഒരു മാസത്തിന് ശേഷം ഇന്നാണ് അറ്റകുറ്റപണി പൂര്‍ത്തിയാക്കി മടങ്ങിയത്. ജൂണ്‍ 14 ന് വിമാനത്താവളത്തിലിറങ്ങിയ എഫ്-35ബി ഇന്നലെയാണ് ഹാംഗറില്‍ നിന്നും പുറത്തിറക്കിയത്. രണ്ടാഴ്ചയാണ് പോര്‍വിമാനത്തിന് അറ്റകുറ്റപണിക്ക് ആവശ്യമായി വന്നത്. ശേഷം നേരെ പറന്നത് ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്കാണ്. ഒപ്പം അഞ്ച് ലക്ഷത്തിലധികം വരുന്ന ബില്ലും ബ്രിട്ടീഷ് അധികൃതര്‍ തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ക്ക് നല്‍കേണ്ടി വരും.  

Also Read: കേരളത്തിന് ടാറ്റാ, ബൈ ബൈ; ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരിച്ചുപറന്നു

ബ്രിട്ടീഷ് അധികൃതര്‍ അഞ്ച് ലക്ഷത്തോളം രൂപ തിരുവനന്തപുരം വിമാനത്താവളത്തിന് പാര്‍ക്കിങ് ഫീസായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്‍റെ വലുപ്പവും ഭാരവും വിമാനത്താവളം ഉപയോഗിച്ച ദിവസങ്ങളുടെ എണ്ണം, വിമാനത്താവളത്തിൽ ക്രൂ ഉപയോഗിച്ച സൗകര്യങ്ങൾ എന്നിവ കണക്കാക്കിയാണ് തുക നിശ്ചയിക്കുക. 15,000–20,000 രൂപ വരെയാണ് എയര്‍പോര്‍ട്ടിന്‍റെ പ്രതിദിന പാര്‍ക്കിങ് ചാര്‍ജായി കണക്കാക്കിയത്. ഡൽഹി ആസ്ഥാനമായുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ ബേർഡ് ഗ്രൂപ്പ്, ബ്രിട്ടീഷ് അധികൃതർക്ക് വേണ്ടി ഈ ഫീസ് അടയ്ക്കും.

ജൂൺ 14 മുതൽ തിരുവനന്തപുരത്ത് വിമാനം പാര്‍ക്ക് ചെയ്ത ഓരോ ദിവസത്തിനും പാർക്കിംഗ് ഫീസ് വിമാനത്താവളം ഈടാക്കുമ്പോൾ, ഹാംഗർ സൗകര്യം ഉപയോഗിക്കുന്നതിനുള്ള ഫീസ് ഹാംഗറിന്റെ ഉടമസ്ഥരും അറ്റകുറ്റപ്പണികൾ, ഓവർഹോൾ സൗകര്യം എന്നിവ നൽകുന്നകിയ എഐ എന്‍ജിനീയറിംഗ് സർവീസസ് ലിമിറ്റഡാണ് ഈടാക്കുക. 

Also Read: മടങ്ങാന്‍ തയ്യാറായി എഫ്-35; പാര്‍ക്കിങ് ഫീസില്‍ കോളടിച്ച് അദാനി

ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യോമാഭ്യാസത്തിനിടെയാണ് എഫ്-35ബി തിരുവനന്തപുരത്ത് ഇറങ്ങുന്നത്. വിമാനം തിരികെ പറക്കുന്നത് ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്കാണ്. ബ്രിട്ടീഷ് നേവിയുടെ വിമാനം എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിന്റെ കപ്പൽവ്യൂഹത്തിന്റെ ഭാഗമായ വിമാനമാണ് തിരുവനന്തപുരത്ത് കുടുങ്ങിയ എഫ്-35ബി.  ഈ കപ്പല്‍ വ്യൂഹം ഓസ്ട്രേലിയന്‍ തീരത്ത് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എക്സില്‍ പങ്കുവച്ചിരുന്നു. വിമാനവാഹിനി കപ്പല്‍ ഈ മേഖലയില്‍ തുടരുന്നതിനാല്‍ ഇതിനൊപ്പം ചേരാനാകാം എഫ്-35ബി ഡാര്‍വിനിലേക്ക് മടങ്ങിയതെന്നാണ് സൂചന. 

വിമാനത്തിന് തകരാര്‍ കണ്ടെത്തിയതോടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ തിരുവനന്തപുരത്തെത്തി എഫ്-35ബിയെ പരിശോധിച്ചിരുന്നു. ഇവര്‍ക്ക് അറ്റകുറ്റപണി സാധിക്കാതെ വന്നതോടെയാണ് 14 അംഗ എന്‍ജീനിയര്‍മാര്‍ ബ്രിട്ടനില്‍ നിന്നും എത്തിയത്. എന്‍ജിനീയര്‍മാര്‍ക്ക് അറ്റകുറ്റപണി നടത്താന്‍ സാധിച്ചില്ലെങ്കില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റില്‍ വിമാനം കയറ്റികൊണ്ടുപോകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 

ENGLISH SUMMARY:

British F-35B fighter jet finally departs Thiruvananthapuram to Darwin, Australia after a month-long repair period at the airport. UK authorities are now facing a bill exceeding five lakh rupees for parking fees and services.