ഭാസ്കര കാരണവര്‍ കൊലക്കേസില്‍ കുറ്റവാളി ഷെറിന്‍ ഉടന്‍ ജയില്‍മോചിതയാവും. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. 14വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചനം. 

ശിക്ഷാകാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം സർക്കാർ നേരത്തെ തൽക്കാലം മരവിപ്പിച്ചിരുന്നു. ഷെറിനെ വിട്ടയയ്ക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപണമുയർന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം  ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസിൽ ഇവർ പ്രതിയായതിനാലുമായിരുന്നു അന്നത്തെ പിൻമാറ്റം. ഷെറിന് അകാലവിടുതൽ നൽകാൻ ജനുവരിയിൽ മന്ത്രിസഭ തീരുമാനിച്ചെങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും ഫയൽ അംഗീകാരത്തിനായി ഗവർണർക്ക് അയച്ചിരുന്നില്ല

ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവർണർക്കു പരാതി ലഭിച്ചിരുന്നു. ഇതിൽ ഗവർണർ വിശദീകരണം ചോദിക്കുമെന്ന സൂചനയും അന്ന് സർക്കാരിനു ലഭിച്ചു. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയൽ ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാർശ നൽകിയത്. 

ENGLISH SUMMARY:

Bhaskara Karanar murder case convict Sherin to be released from prison soon