kudaranji-murder-confession-key-statement-by-retired-si

39 വർഷം മുമ്പ് കൂടരഞ്ഞിയിൽ താൻ കൊലപാതകം നടത്തിയെന്ന കൂടരഞ്ഞിക്കാരൻ മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ നിർണായക മൊഴി പുറത്തുവിട്ട് മനോരമ ന്യൂസ്. മരിച്ചയാളുടെ ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയ റിട്ടയേർഡ് എസ്.ഐ. ഒ.പി. തോമസ് മനോരമ ന്യൂസ് പ്രതിനിധി പ്രശാന്ത് ആർ. നായരോട് പ്രതികരിച്ചത്.

നിർണായക വിവരങ്ങൾ

"മരിച്ചത് പാലക്കാട്-തമിഴ്നാട് അതിർത്തിയിലുള്ളയാളാണ്, പേര് ശിവൻ എന്നോ മറ്റോ ആയിരുന്നു," ഒ.പി. തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാൻ വന്ന ബന്ധുക്കൾ തമിഴിലാണ് സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് കേസിൽ പുതിയ വഴിത്തിരിവായേക്കാം.

'കൊലപാതകമാകാൻ സാധ്യതയില്ല'

മരണത്തിൽ ദുരൂഹതയുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, അന്ന് കൊലപാതക സാധ്യത തോന്നിയിരുന്നില്ലെന്നും ഒ.പി. തോമസ് കൂട്ടിച്ചേർത്തു. "അയാൾ വെള്ളത്തിൽ വീണത് അപസ്മാരം മൂലമായിരിക്കാം. കാഴ്ചയിൽ നല്ല ആരോഗ്യമുള്ളയാളായിരുന്നു. 14 വയസ്സുകാരനായ മുഹമ്മദലിക്ക് കൊലപ്പെടുത്താൻ കഴിയുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. ശരീരത്തിൽ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല," എന്നും ഒ.പി. തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.

1986 ഡിസംബർ 1-നാണ് സംഭവം നടന്നതെന്നാണ് മുഹമ്മദലി മൊഴി നൽകിയിരിക്കുന്നത്. മരിച്ചയാളെ തോട്ടിൽ ചവിട്ടിയിട്ടതാണെന്നും, സംഭവത്തിന് രണ്ട് ദിവസം മുൻപും തർക്കമുണ്ടായിരുന്നുവെന്നും മുഹമ്മദലി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദലിയുടെ ഈ മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. 

ENGLISH SUMMARY:

In a crucial development in the decades-old Kudaranji case, retired SI O.P. Thomas, who led the inquest into the death nearly 39 years ago, shared key information with Manorama News. He stated the deceased was likely a man from the Palakkad–Tamil Nadu border and that no signs of foul play were observed at the time. His remarks challenge Muhammad Ali’s recent confession claiming he committed the murder as a teenager.