കേരള തീരത്ത് എംഎസ്‍സി എൽസ 3 കപ്പൽ മുങ്ങിയതിൽ 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കെതിരെയാണ് സംസ്ഥാനം അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തത്. തുക കെട്ടിവെക്കുന്നത് വരെ കമ്പനിയുടെ ഇപ്പോൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു കപ്പലായ എംഎസ്‍സി അകിറ്റേറ്റ - II നെ അറസ്റ്റ് ചെയ്യാൻ കോടതി അനുവാദം നൽകി.
തീരമേഖലയിൽ ഉണ്ടാക്കിയിട്ടുള്ള മലിനീകരണവും നാശനഷ്ടവും, മത്സ്യബന്ധന മേഖലയ്ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ എന്നിവയിൽ സർക്കാരിനുണ്ടായിട്ടുള്ള ചിലവ് എന്നിവയിലാണ് സംസ്ഥാനം നഷ്ടപരിഹാരം തേടിയിരിക്കുന്നത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് കേവലം 13 നോട്ടിക്കൽ മൈൽ അകലെയാണ് മേയ് 25ന് കപ്പൽ മുങ്ങിയത്. ഇതിൽ അപകടരമായ കാർഗോ അടക്കം 643 കണ്ടെയ്നറുകളാണുള്ളത്. 61 കണ്ടൈയ്നറുകളും, 59.6 മെട്രിക് ടണ്‍ പ്ലാസ്റ്റിക് പെല്ലറ്റുകൾ കരയ്ക്കടിഞ്ഞു.
കേരളത്തിന്റെ സമുദ്ര പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിച്ചു. സമുദ്ര മേഖലയിൽ ഉണ്ടായിട്ടുള്ള പാരിസ്ഥിതിക നഷ്ടത്തിന് 8,626.12 കോടി രൂപയും പാരിസ്ഥിതിക സന്തുലനം നിലനിർത്താനുള്ള നടപടികൾക്ക് 378.48 കോടി രൂപയുമാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. മത്സ്യബന്ധന മേഖലയ്ക്കും മറ്റുമുണ്ടായിട്ടുള്ള നഷ്ടം നികത്താൻ 526.51 കോടിയും വേണം. ഇങ്ങനെയാണ് ആകെ 9531 കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി ഫയലിൽ സ്വകരിച്ച കോടതി, തുക കെട്ടിവെക്കുന്നത് വരെ കമ്പനിയുടെ ഇപ്പോൾ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു കപ്പലായ എംഎസ്‍സി അകിറ്റേറ്റ - II നെ അറസ്റ്റ് ചെയ്യാൻ കോടതി അനുവാദം നൽകി.
കപ്പൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ വിവിധ മേഖലകളിലുണ്ടാകുന്ന നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് അഡ്മിറാലിറ്റി സ്യൂട്ട് സമർപ്പിക്കുക. ഇതനുസരിച്ച് സംസ്ഥാനത്തിൻ്റെ സമുദ്ര പരിധിയിലുള്ള കപ്പലുകൾ പിടിച്ചെടുക്കാനും, ആവശ്യമെങ്കിൽ വിൽപ്പന നടത്തി നഷ്ടം നികത്താനുമുള്ള അധികാരമുണ്ട്.