പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തി എന്ന കുറ്റത്തിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേയ്ക്ക് ക്ഷണിച്ചു വരുത്തിയത് സംസ്ഥാന സർക്കാർ. ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി കൊണ്ടുവന്ന ജ്യോതി മൽഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനവും നൽകി. താമസം, ഭക്ഷണം യാത്ര എന്നിവ ഒരുക്കിയതും ടൂറിസം വകുപ്പ് തന്നെ. വിവരാവകാശ രേഖ മനോരമ ന്യൂസിന്. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്.
യുട്യൂബിൽ 3 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ജ്യോതി മല്‍ഹോത്ര കേരളത്തില്‍ തന്ത്രപ്രധാന സ്ഥലങ്ങളടക്കം സന്ദര്‍ശിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. സന്ദര്‍ശന വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചെങ്കിലും ഒന്നും പുറത്തുവിട്ടിരുന്നില്ല.
കേരള ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പട്ടികയിൽ ഉൾപ്പെടുത്തി 41 പേരെ ക്ഷണിച്ചതിലാണ് ജ്യോതി മൽഹോത്രയും ഉള്ളത്ത്. ഇവരുടെ വേതനത്തിന് പുറമെ താമസം, യാത്ര എന്നിവയും ടൂറിസം വകുപ്പ് ഒരുക്കി. എത്ര തുക നൽകി എന്ന ചോദ്യത്തിന് ടൂറിസം വകുപ്പ് ഉത്തരം നൽകിയില്ല. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങൾ സന്ദർശിച്ചെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ജോതി കേരളത്തിലെത്തിയത്. കൊച്ചിൻ ഷിപ്പ് യാർഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങി തന്ത്ര പ്രധാന മേഖലകൾ സന്ദർശിച്ച് ഇവർ ദൃശ്യങ്ങൾ പകർത്തി.
തൃശൂർ കുത്താമ്പുള്ളി നെയ്ത്തു ഗ്രാമം, കണ്ണൂരിലെയും, കോഴിക്കോട്ടേയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ, അതിരപ്പിള്ളി എന്നിവിടങ്ങളിലും എത്തി. ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, കോവളം, വർക്കല, ജഡായു പാറ തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിലും എത്തി.