കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ചികിത്സയും സൗകര്യങ്ങളും നിഷേധിക്കുന്നതിനെതിരെ ലോറി ഡ്രൈവര്‍മാരുടെ പ്രതിഷേധം. ലോഡെടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡിനെതിരെയാണ് പ്രതിഷേധം. 

വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ലോഡെടുക്കാനെത്തിയ ലോറിയുടെ ഡ്രൈവര്‍ തൃശൂർ സ്വദേശി ബിജുവിനെ ആശുപത്രിയിലേക്ക് മാറ്റാനുണ്ടായ കാലതാമസമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. പത്ത് മിനിറ്റ് കൂടി വൈകിയിരുന്നെങ്കില്‍ ബിജുവിന് ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നു. നെഞ്ചുവേദന വന്ന ബിജുവിനെ ഒരു മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ആരോപണം.   ആംബുലന്‍സ് സൗകര്യമടക്കമുണ്ടായിട്ടും കൂടെ ആളില്ലെന്ന കാരണം പറഞ്ഞായിരുന്നു വൈകിപ്പിക്കല്‍.  ടെര്‍മിനലില്‍ നാളുകളായി നിലനില്‍ക്കുന്ന തൊഴിലാളി വിരുദ്ധതയുടെ തുടര്‍ച്ചയാണ് ഈ അവഗണനെയെന്ന് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടായിരത്തിലധികം ഡ്രൈവർമാരാണ് ദിവസവും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്തുന്നത്‌. പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും നല്‍കുന്നില്ലെന്നാണ് പരാതി. പരാതി ഉന്നയിക്കുന്നവര്‍ക്കെതിരെ പ്രതികാരനപടിയും പതിവെന്ന് ഡ്രൈവര്‍മാര്‍. അവഗണനയും പ്രതികാരനടപടിയും ഇനിയും തുടര്‍ന്നാല്‍ സമരമാര്‍ഗം സ്വീകരിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. 

ENGLISH SUMMARY:

Lorry drivers staged a protest at the Vallarpadam Container Terminal in Kochi, alleging denial of basic medical care and facilities. The protest was sparked by a delay in shifting a driver to the hospital after he suffered a heart attack while loading cargo. The protest is directed against DP World, the terminal’s operating company.