തൃശൂർ കുതിരാനിൽ ലോറിയിടിച്ച് മരിച്ച യുവതിയെയും യുവാവിനെയും തിരിച്ചറിഞ്ഞു. കൊച്ചിയിലെ അക്ഷയ സെന്‍റര്‍ ഉടമ കലൂർ സ്വദേശി മാസിൻ അബാസ്, സുഹൃത്തായ ആലപ്പുഴ നൂറനാട് സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. ഹെൽമെറ്റ് താഴെ വീണപ്പോൾ എടുക്കാനിറങ്ങിയപ്പോഴാണ് ഇരുവരെയും ലോറി ഇടിച്ചത്. ദേഹത്തു കൂടെ ലോറി കയറിയിറങ്ങി.
പാലക്കാട് റൈഡിന് പോയി ബൈക്കിൽ മടങ്ങുന്നതിനിടെ കുതിരാൻ തുരങ്കത്തിന് സമീപമുള്ള പാലത്തിൽ രാത്രി ഒൻപതരയോടെയാണ് അപകടം. റോഡിലേക്കു തെറിച്ചു വീണ ഹെൽമറ്റ് എടുക്കുന്നതിനായി പെട്ടെന്നു നിർത്തിയ ബൈക്കിനു പിന്നിലായി പാലുമായി പോയ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയില്‍ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയതിന് ശേഷമാണ് വണ്ടിയ്ക്കടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.