പൂരപ്പറമ്പിന് ഹരം പകരാൻ ജനം കാത്തിരിക്കുന്നത് ഇലഞ്ഞിത്തറ മേളത്തിനായാണ്. ഒരായിരം കൈകൾ ആകാശത്തിലുയരുമ്പോഴും കാൽച്ചുവടുകൾ അതിനൊപ്പം മണ്ണിൽ താളം പിടിക്കുമ്പോഴും ഇത്തവണ മേളത്തിന് ഹാട്രിക് തികയ്ക്കാൻ ഒരുങ്ങുകയാണ് കിഴക്കൂട്ട് അനിയൻമാരാർ
പൂരനഗരിയിൽ ആവേശം അതിരില്ലാതെ വാനോളം ഉയരുമ്പോൾ, അവിടെ മുഴങ്ങുന്ന മേളത്തിനനുസരിച്ച്, ശരീരം അറിയാതെ ചലിക്കുമ്പോൾ, അതിനു കാരണക്കാരനായി അനിയൻ മാരാരും സംഘവുമുണ്ടാകും. മേളം കൊട്ടിക്കയറിയറുമ്പോൾ പൂര നഗരി ഒന്നാകെ ഉണരും. അപ്പോൾ വടക്കുംനാഥനു മുന്നിൽ ഓരോ മൺതരിയും കോരിത്തരിക്കും.
വർഷങ്ങളുടെ പരിചയ സമ്പന്നത അനിയൻ മാരാർ മേളവും താളവുമാക്കി മാറ്റുമ്പോൾ, ആസ്വാദകർക്ക് അതിനപ്പുറമൊന്നും വേണ്ട. പൂരപ്പൊലിമയിൽ ഇലഞ്ഞിത്തറ മേളത്തിന് അവർ സാക്ഷികളായെത്തും. അവർക്കു മുന്നിൽ വൺ ആൻഡ് ഒൺലി അനിയൻ മാരാർ. പതിനൊന്നാം വയസ്സിൽ ചെണ്ടക്കോൽ കൈയിലെടുത്തു തുടങ്ങിയ പൂരപ്രണയം, ഈ പ്രായത്തിലും കാത്തുസൂക്ഷിക്കുന്ന മഹാപ്രതിഭയാണ് കിഴക്കൂട്ട് അനിയൻമാരാർ പൂരത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഇലഞ്ഞി മരത്തെ സാക്ഷിയാക്കി മേളം കൊട്ടികയറുമ്പോൾ പൂരനഗരി വേറെ വൈബ് ആകുമെന്ന് ഉറപ്പ്