pinarayi-vijayan-family

വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത യോഗത്തിൽ കുടുംബത്തെ കൂടെ കൂട്ടിയത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും യോഗത്തില്‍ പങ്കെടുത്തു. ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദം കൊഴുക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്രൊഫൈലുകളില്‍ വിഴിഞ്ഞത്ത് മുഖ്യമന്ത്രിയും കുടുംബവും സന്ദർശിച്ചതിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

‌‌‌‌

ഓഫീസില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ വിവരിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥരെ കാണാം. മുന്‍നിരയില്‍ തന്നെ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ ഇഷാന്‍ എന്നിവരും ഇരിപ്പുണ്ട്. ഇതിനു ശേഷം തുറമുഖ യാർഡ്, പുലിമുട്ട് തുടങ്ങിയിടത്തും ഇവര്‍ ഒന്നിച്ചെത്തി. തുറമുഖ, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ദിവ്യ എസ്. അയ്യർ തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു. വിഴിഞ്ഞത്തേക്കുള്ള യാത്രയിൽ അതീവ സുരക്ഷയുള്ള ഔദ്യോഗിക വാഹനത്തിൽ മുൻ സീറ്റിൽ മകൾ വീണാ വിജയൻ ഇരിക്കുന്നതും കാണാം. ഔദ്യോഗിക വാഹനത്തിലെ മുൻ സീറ്റിൽനിന്ന് ഇറങ്ങിവരുന്ന വീണയേയും പിന്നിൽനിന്ന് ഇറങ്ങിവരുന്ന മുഖ്യമന്ത്രിയേയും ദൃശ്യങ്ങളിൽ കാണാം.

ഇതോടെ യോഗത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനെ ചൂണ്ടിക്കാട്ടി വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കുവച്ചു. 'വിഴിഞ്ഞം (VISL) ചെയർമാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ, ഏതാണ് ഈ യുവ അധികാരി...??' എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരാണ് ഇതിന് താഴെ വരുന്ന കമന്‍റുകളെല്ലാം.  'മുഖ്യമന്ത്രിയും മകളും മരുമകനും കൊച്ചുമകനും അടക്കമുള്ള ഒരു കുടുംബം നേതൃത്വം കൊടുക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കേരള സർക്കാർ മാറിയിരിക്കുന്നു' എന്ന് പി.വി. അൻവറും സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

A controversy has emerged after Chief Minister Pinarayi Vijayan and his ministers attended a meeting to assess preparations for the Vizhinjam International Port Commissioning, with the inclusion of his family members. The Chief Minister's wife, daughter, and son were present at the meeting. The controversy ignited when images from the event were shared publicly. The official social media profiles of the Vizhinjam Port also shared videos and photos of the Chief Minister and his family visiting the port.