ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി കമ്മീഷനിങ്ങിന് ഒരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. രാജ്യത്തിന്‍റെ വികസനക്കുതിപ്പിന് മുതൽക്കൂട്ടായ വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിക്കും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു.
വ്യാവസായിക അടിസ്ഥാനത്തിൽ തുറമുഖം പ്രവർത്തനമാരംഭിച്ച ശേഷം, ഇതുവരെ 15 ലക്ഷം ടിഇയു കണ്ടൈയ്നറുകൾ വിഴിഞ്ഞം തുറമുഖത്ത് കൈകാര്യം ചെയ്തു. അതായത് പിറന്നത് ചരിത്രം. 2024 ഡിസംമ്പർ മൂന്നിനായിരുന്നു ചരക്കു നീക്കം ആരംഭിച്ചത്. അവിടുന്ന് ഇങ്ങോട്ട് റോക്കറ്റ് വേഗത്തിലായിരുന്നു കുതിപ്പ്. ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 2700 മീറ്റർ പുലിമുട്ട്, 800 മീറ്റർ നീളത്തിൽ ബർത്തും ഒരുങ്ങി കഴിഞ്ഞു.
രണ്ടാം ഘട്ട തുടക്കത്തിൽ തന്നെ പുലിമുട്ടിന്‍റെ നീളം കൂട്ടും. തുടർന്ന് അവസാന ഘട്ടത്തിൽ 1200 മീറ്റർ കൂടി നീട്ടി 2000 മീറ്ററായി ബെർത്ത് വികസിപ്പിക്കും. രണ്ടാംഘട്ട നിർമാണത്തിൽ കാർഗോ, ക്രൂയീസ് സംവിധാനങ്ങൾക്ക് വേണ്ടിയാണ് ബർത്തിന്‍റെ രൂപരേഖ. എട്ട് ഷിപ് ടു ഷോർ ക്രെയിനുകൾ, സെമി ഓട്ടോമാറ്റിട് നാവിഗേഷൻ സിസ്റ്റം, വ്യോമയാന മാതൃകയിൽ കപ്പലുകളെ നിരീക്ഷിക്കുന്നതായി പ്രത്യേക സംവിധാനം എന്നിവ വിഴിഞ്ഞത്തുണ്ട്. ആദ്യ ബർത്തിൽ 240 മീറ്റർ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനായുള്ള ബങ്കിങ്ങിനായി മാറ്റിവയ്ക്കും.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കുറഞ്ഞത് നാല് വലിയ കപ്പലുകള്‍ ഒരേ സമയം ബര്‍ത്തില്‍ അടുപ്പിക്കാനാകും. തുറമുഖത്തുനിന്നും കരമാർഗം ചരക്ക് വിനിമയം ചെയ്യാനായി ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്ക് 10.5 കിലോമീറ്റർ ഭൂഗർഭ റെയിൽപാത ഉണ്ടാകും. റോഡ് മാര്‍ഗം കൂടി യാഥാര്‍ത്യമാകുന്നതോടെ വിഴിഞ്ഞം ചരിത്രം കുറിക്കും.