wayanad

വനംവകുപ്പിന്‍റെ കൊടുംചതിയില്‍ സ്വന്തം ഭൂമിനഷ്‌ടപ്പെട്ട് പത്തു വര്‍ഷമായി കല‌ക്‌ടറേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഒരാളുണ്ട് വയനാട് കല്‍പ്പറ്റയില്‍. രേഖകളെല്ലാം കാണിച്ചിട്ടും 12 ഏക്കര്‍ ഭൂമി വനമെന്ന് പറഞ്ഞ് വീടു പൊളിച്ചുമാറ്റിയാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തെ വനംവകുപ്പ് തെരുവിലേക്ക് വലിച്ചെറിഞ്ഞത്. നാലുപതിറ്റാണ്ടിനിടയില്‍ നാലുകലക്‌ടറുമാരും രണ്ടു സബ് കല‌ക്‌ടറുമാരും കുടുംബത്തിനു അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിട്ടും അട്ടിമറിക്കപ്പെട്ടുവെന്നാണ് പരാതി 

ജില്ലാ ഭരണസിരാ കേന്ദ്രത്തിന്‍റെ മുന്നില്‍ ഇങ്ങനെയൊരു ഷെഡ് കാണാം. അതിലൊരു മനുഷ്യനേയും. ജയിംസ് എന്നാണ് പേര്. വെയിലും മഴയുമേറ്റുള്ള ഈ ഇരുത്തം തുടങ്ങിയിട്ട് എത്രകാലമായെന്നോ..ദാ ഇത്രേയും. ഒന്നും രണ്ടുമല്ല പത്തുവര്‍ഷമായി ഈ ടാര്‍പ്പായ ഷെഡിലാണ് ഈ കര്‍ഷകന്‍റെ വാസം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുടുംബം ജീവിച്ചുപോന്ന മണ്ണ് വനംവകുപ്പ് കയ്യടക്കിയതിലുള്ള ജീവന്‍മരണസമരം.

1976 ലാണ് ജയിംസിന്‍റെ ഭാര്യപിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍റെ 12 ഏക്കര്‍ ഭൂമി വനംവകുപ്പ് പിടിച്ചെടുത്തത്. അന്ന് തുടങ്ങി നിയമയുദ്ധം. 2008 ല്‍ കുടുംബത്തെ സ്വന്തം സ്ഥലത്തു നിന്ന് വനംവകുപ്പ് ഇറക്കിവിട്ടു. വീടുപൊളിച്ചുമാറ്റി, തെരുവിലിറക്കി വിട്ടതോടെ അവിടെ കിടന്നു തന്നെ ജോര്‍ജ് മരണപ്പെട്ടു. നീതിക്ക് വേണ്ടി 2015 ഓഗസ്‌റ്റ് മുതല്‍ ജയിംസ് സമരം തുടങ്ങി.

നാലുഭാഗത്തെ മറ്റു സ്വകാര്യഭൂമിയും വനഭൂമിയല്ലെന്ന് പറഞ്ഞ വനംവകുപ്പ് കാഞ്ഞിരത്തനാല്‍ കുടുംബത്തിന്‍റെ 12 ഏക്കര്‍ മാത്രം വനമെന്ന് എഴുതി. എല്ലാ രേഖകളും കാണിച്ചിട്ടും പരിഗണിച്ചില്ല. കോടതിയില്‍ കള്ളരേഖകള്‍ കാണിച്ച് വനംവകുപ്പ് ചതിതുടര്‍ന്നെന്ന് ജയിംസേട്ടന്‍ പറയുന്നുണ്ട്. ജില്ലയില്‍ പലസമയങ്ങളിലായി വന്ന 4 ജില്ലാ കലക്‌ടറുമാരും 2 സബ് കലക്‌ടറുമാരും ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍റേത് തന്നെയെന്ന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കി. ഏറ്റവുമൊടുവില്‍ നിലവിലെ കല‌ക്‌ടര്‍ ഡി.ആര്‍ മേഘശ്രീ തര്‍ക്കഭൂമിയിലെത്തിയും അനുകൂലമായി പറഞ്ഞു. പോരാത്തതിനു 2009 ല്‍ വിജിലന്‍സ് എസ്.പി ശ്രീശുകന്‍  2019 ല്‍ പ്രത്യേക നിയമസഭാ കമ്മിറ്റിയും 2023 ല്‍ സംസ്ഥാന മനുഷ്യാവകാശകമ്മീഷനും ഭൂമി കുടുംബത്തിന്‍റേത് തന്നെയെന്ന് റിപ്പോര്‍ട്ട് നല്‍കി. വനംവകുപ്പ് ഏത് തരത്തിലാണ് വ്യാജരേഖയുണ്ടാക്കിയതെന്ന്  2016 ല്‍ സാംഭാ ശിവറാവു റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും  അനീതി തുടരുകയാണ്. ഒന്നല്ലെങ്കില്‍ ഭൂമി തിരികെ തന്ന് വനംവകുപ്പ് തെറ്റുതിരുത്തുക അല്ലെങ്കില്‍ മതിയായ നഷ്‌ടപരിഹാരം നല്‍കുക..ഈ ആവശ്യം ഉന്നയിച്ചാണ് ആരോഗ്യപ്രശ്‌നങ്ങളെ പോലും അവഗണിച്ചുള്ള പ്രതിഷേധം.

ENGLISH SUMMARY:

A tribal family in Kalpetta, Wayanad, has been protesting in front of the Collectorate for the past ten years after losing 12 acres of land due to an alleged injustice by the Forest Department. Despite presenting all legal documents and receiving favorable reports from four Collectors and two Sub-Collectors over the past 40 years, the family claims the department demolished their home and evicted them, declaring the land as forest.