Kerala State Police Headquarters.
Vazhuthacaud , Thiruvananthapuram
Trivandrum  2023  : Photo by : J Suresh

Kerala State Police Headquarters. Vazhuthacaud , Thiruvananthapuram Trivandrum 2023 : Photo by : J Suresh

  • താല്‍കാലിക വീസയുള്ള 8 പേര്‍ മടങ്ങി
  • വീസ പുതുക്കാത്തവരും കേരളത്തില്‍
  • തുടര്‍നടപടിക്ക് കേന്ദ്രനിര്‍ദേശം തേടി കേരളം

ഇന്ത്യന്‍ വീസയുമായി കേരളത്തില്‍ കഴിയുന്നത് 104 പാക്കിസ്ഥാനികളെന്ന് റിപ്പോര്‍ട്ട്. താല്‍കാലിക വീസയുള്ള എട്ട് പേര്‍ കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെ പാക്കിസ്ഥാനിലേക്ക് മടങ്ങി. ദീര്‍ഘകാല വീസയുള്ളവര്‍ കേരളത്തില്‍ തുടരുന്നതില്‍ തടസമില്ലെങ്കിലും വീസ കാലാവധി കഴിഞ്ഞവരുടെ കാര്യത്തിലെ തുടര്‍നടപടിയില്‍ പൊലീസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിര്‍ദേശം തേടി.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ 14 വിഭാഗത്തില്‍ താല്‍കാലിക വീസയുള്ള പാക്കിസ്ഥാന്‍കാരെല്ലാം രാജ്യം വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശവും വന്നതോടെയാണ് കേരളത്തിലുള്ള പാക്കിസ്ഥാന്‍കാരുടെ കണക്ക് പൊലീസെടുത്തത്. 

അതേസമയം ദീര്‍ഘകാല വീസയുള്ള പാക്കിസ്ഥാനികളില്‍ ഭൂരിഭാഗം പേരും കുടുംബസമേതം വര്‍ഷങ്ങളായി ഇവിടെ കഴിയുന്നവരാണ്. വിദേശരാജ്യങ്ങളിലെ ജോലിക്കിടെ പരിചയപ്പെട്ട് മലയാളിയെ വിവാഹം കഴിച്ച് പിന്നീട് താമസത്തിനായി ഇവിടെയെത്തിവരാണ് ഇവരില്‍ അധികവും. അവര്‍ മടങ്ങണമെന്ന നിര്‍ദേശമോ ഇവിടെ തുടരുന്നതില്‍ നിയമപ്രശ്നമോ നിലവിലില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചിലരുടെ വീസകാലാവധി കഴിഞ്ഞിട്ടുണ്ട്. 

മാതാപിതാക്കള്‍ പാക്കിസ്ഥാനികള്‍ ആയതിനാല്‍ പാക്കിസ്ഥാനില്‍ ജനിക്കുകയും പിന്നീട് കുടുംബത്തിനൊപ്പം കേരളത്തില്‍ താമസമാക്കിയ കുട്ടികളും കേരളത്തിലുണ്ട്. ഇക്കൂട്ടത്തിലും വീസ പുതുക്കാത്തവരുണ്ട്. ഇവരുടെ കാര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ചോദിച്ചാണ്  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സംസ്ഥാനം കത്തയച്ചിരിക്കുന്നത്. അതേസമയം, നിലവില്‍ കേരളത്തില്‍ സുരക്ഷാപ്രശ്നമില്ലെന്നാണ് പൊലീസിന്‍റെ റിപ്പോര്‍ട്ട്.

ENGLISH SUMMARY:

Following the Pahalgam attack, Kerala Police have identified 104 Pakistan nationals residing in the state. While long-term visa holders remain unaffected, action is likely for those overstaying, based on central government directives.