controversial-order-2

മതം നോക്കി ആദായനികുതി അടയ്ക്കാത്തവരെ കണ്ടെത്താന്‍ വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്. നികുതി അടക്കാത്ത  ക്രിസ്ത്യാനികളായ അധ്യാപകര്‍ ആരെന്ന് അറിയിക്കണമെന്ന മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവിന്‍റെ  പകര്‍പ്പ് മനോരമ ന്യൂസിന്  ലഭിച്ചു.   വാര്‍ത്ത പുറത്തുവന്നതിന് പിറകെ മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പിന്‍വലിച്ചു. 

 

ആദായനികുതി അടക്കേണ്ടവരെല്ലാം കൃത്യമായി അടക്കണം, അക്കാര്യത്തില്‍ രണ്ടഭിപ്രായമില്ല.  പക്ഷെ നികുതിക്ക് മതവും ജാതിയും ഉണ്ടോ? ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവുകണ്ടാല്‍തോന്നുക. മലപ്പുറം അരീക്കോട് എ.ഇ.ഒയുടെ ഉത്തരവിന്‍റെ  പകര്‍പ്പ് നോക്കുക.  ആദായനികുതി അടയ്ക്കാത്തവരെ മതത്തിന്‍റെ അടിസ്ഥാനത്തില്‍  കണ്ടെത്താനാണ് വിചിത്ര ഉത്തരവ്  പറയുന്നത്.  മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഏപ്രില്‍ 20ലെ നിര്‍ദേശത്തിന്‍റെ  അടിസ്ഥാനത്തിലാണ്  സ്കൂളുകളില്‍ നിന്ന് വിവരം തേടുന്നതെന്നാണ് വിശദീകരണം.

 പൊതുവിദ്യാഭ്യാസഡയറക്ടര്‍ക്ക് ലഭിച്ച്  അപേക്ഷയുടെ  അടിസ്ഥാനത്തില്‍ ഫെബ്രുവരി 13 ന്  ഡിപിഐയുടെ ഒാഫീസ്  എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നികുതി അടക്കാത്ത ക്രിസ്ത്യാനികളായ അധ്യാപകരെയും ജീവനക്കാതെയും കണ്ടെത്താന്‍  നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് മരവിപ്പിച്ചിരുന്നു എന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. അത് പക്ഷെ മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലായിരിക്കാം.  ഇതെ തുടര്‍ന്നാണ് എ.ഇ.ഒ  വരെയുള്ളവര്‍ തുടര്‍നടപടികള്‍സ്വീകരിച്ചത്. ഒൗചിത്യമില്ലാത്ത നിര്‍ദേശം ഭരണഘടനാ വിരുദ്ധം എന്നും കണക്കാക്കാവുന്നതാണ്. 

കോഴിക്കോട് സ്വദേശിയായ ഒരാള്‍ നല്‍കിയ വിവരാവകാശ അപേക്ഷ വായിച്ചുപോലും നോക്കാതെ തുടര്‍ നടപടി നിര്‍ദേശിച്ചതാണോ അതോ വിദ്യാഭ്യാസ വകുപ്പ് വന്‍വീഴ്ച വരുത്തിയതാണോ എന്നാണ് ഇനി അറിയേണ്ടത്. ഏതായാലും വിചിത്രവും അപകടകരവുമായ ഉത്തരവ് മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതോടെ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി തലയൂരി. 

ENGLISH SUMMARY:

Malappuram’s Deputy Director of Education has withdrawn a controversial order that sought to identify Christian teachers who were not paying income tax. The order, based on an RTI response, sparked outrage and was pulled back after media reports highlighted the issue.