kottayam-sp-murdercase

കോട്ടയം തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലയെന്നും പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. പ്രഫഷനല്‍ രീതി കൊലപാതകത്തിനില്ലെന്നും വിജയകുമാറിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച കോടാലി വീട്ടിലെ ഔട്ട് ഹൗസില്‍ നിന്നെടുത്താണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മുന്‍വാതില്‍ തുറന്നാണ് പ്രതി അകത്തേക്ക് കയറിയതെന്നും പൊലീസ് വെളിപ്പെടുത്തി. ഇന്ന് രാവിലെയാണ് തിരുവാതുക്കലെ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്‍റെ ഉടമയാണ് വിജയകുമാര്‍. 

വിജയകുമാറിന്‍റെ വീട്ടിലെ സഹായി രാവിലെ എട്ടരയോടെ എത്തിയപ്പോഴാണ് മുന്‍വാതില്‍ തുറന്ന നിലയില്‍ കിടക്കുന്നത് കണ്ടത്. ഉള്ളിലേക്ക് കയറിയപ്പോള്‍ സ്വീകരണമുറിയില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന വിജയകുമാറിനെയും തൊട്ടടുത്ത മുറിയില്‍ കിടന്ന മീരയെയും കണ്ടും. ഉടന്‍ തന്നെ വിവരം കൗണ്‍സിലറെ വിളിച്ചറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. വലിയ രണ്ടുനീല വീട്ടിന് ചുറ്റും ആറടിപ്പൊക്കത്തില്‍ മതില്‍ കെട്ടിയിട്ടുണ്ട്. വീടിന് ചുറ്റും സിസിടിവിയും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് കാണാനില്ലെന്ന് പൊലീസ് പറയുന്നു. നാട്ടുകാരുടെ പരാതിയില്‍ വീട്ടില്‍ മുന്‍പ് ജോലി ചെയ്തിരുന്ന അസം സ്വദേശി അമിതിനെ പൊലീസ് നിരീക്ഷിക്കുകയാണ്. വിജയകുമാറിന്‍റെ മകന്‍ ഏഴുവര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തിലാണ് മരിച്ചത്.  ഈ കേസിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

മൃതദേഹത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ മോഷണശ്രമമല്ലെന്നാണ് നിഗമനം. വീടിന്‍റെ ഗെയിറ്റ് റിമോട്ട് കണ്‍ട്രോള്‍ വഴി പ്രവര്‍ത്തിക്കുന്നതാണെന്നും വീട്ടിലെ നായ്ക്കള്‍ കുരച്ചിട്ടില്ലെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജോലിക്കാരിയില്‍ നിന്നും നാട്ടുകാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അതേസമയം, വിജയകുമാറിന്‍റെ മകന്‍റെ മരണത്തില്‍ വീണ്ടും അന്വേഷണം സജീവമായതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം ഉണ്ടായിരിക്കുന്നതെന്നും ഇവ തമ്മില്‍ ബന്ധമുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. 

ENGLISH SUMMARY:

Kottayam police reveal key details in the murder of businessman Vijayakumar and wife Meera. The accused allegedly used a screwdriver to open the front door. Personal enmity suspected; police have strong leads on the suspect.