ലഹരിക്കേസിൽ അറസ്റ്റിലായ ഷൈൻ ടോം ചാക്കോയുടെ സമ്പത്തികയിടപാടുകൾ വിശദമായി അന്വേഷിക്കാൻ പൊലീസ്. നിരവധിപേരുമായി നടത്തിയിട്ടുള്ള പണമിടപാട് ലഹരിയുമായി ബന്ധപ്പെട്ടാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. 2000 മുതൽ പതിനായിരം രൂപ വരെയുള്ള ഇടപാടുകളാണ് ഭൂരിഭാഗവും. കൊച്ചിയിലെ ലഹരിവിതരണക്കാരുമായി ഷൈൻ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തിലാകും രണ്ടാംഘട്ട ചോദ്യം ചെയ്യൽ.
ഷൈന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ് അന്വേഷണസംഘം. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമ പതിവായി വിളിച്ചിരുന്നതായും ഷൈൻ പോലീസിനോട് പറഞ്ഞു. ലഹരിക്ക് അടിമയായി മാറിയ ഷൈനിനെ കോലഞ്ചേരിയിലെ ലഹരിമുക്ത കേന്ദ്രത്തിലാക്കാനാണ് പൊലീസ് നീക്കം. ഇക്കാര്യം ചോദ്യംചെയ്യലിനിടെ ഷൈനെ പൊലീസ് അറിയിച്ചിരുന്നു. എതിർക്കാതിരുന്ന ഷൈൻ അച്ഛനോട് സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് മറുപടി നൽകി.