കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജ് പ്രിന്‍സിപ്പല്‍ പി.അജീഷിനെതിരെയാണ് കേസ്. ഇമെയിലിലൂടെ അയച്ച ചോദ്യപ്പേപ്പര്‍ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരസ്യപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ പരാമര്‍ശം. കണ്ണൂർ സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. സർവകലാശാലയെ വഞ്ചിച്ചെന്നും എഫ്ഐആറിലുണ്ട്.
കണ്ണൂര്‍ സര്‍വകലാശാലയുടെ ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കാസർകോട് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിൽ നിന്നാണ് പേപ്പര്‍ ചോർന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദമായതോടെ എല്ലാ പരീക്ഷാ സെന്‍ററുകളിലും നിരീക്ഷകരെ നിയോഗിക്കാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഓരോ നിരീക്ഷരെ നിയോഗിക്കും. അറുപതുപേരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇമെയിലില്‍ നിന്ന് ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇവരുടെ സാന്നിധ്യം ഉറപ്പാക്കും. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രം ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്താനും യൂണിവേഴ്സിറ്റി തീരുമാനിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതോടെ കോളജില്‍ നിന്ന് കാസര്‍കോട് ഗവ. കോളജിലേക്ക് പരീക്ഷാ സെന്‍റര്‍ മാറ്റിയിരുന്നു. അതേസമയം സംഭവത്തെ തുടര്‍ന്നുള്ള കെഎസ്‍യു, എംഎസ്എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം കയ്യാങ്കളിയിലെത്തി.