18 ദിവസത്തെ സമരപോരാട്ടങ്ങൾക്ക് ഫലം കാണാതെ വനിത സി.പി.ഒ. ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം അവസാനിപ്പിച്ച് മടങ്ങി. മനഃസാക്ഷിയെ ഉലച്ച സമരം നടത്തിയിട്ടും കുലുങ്ങാതെ സർക്കാർ. തെരുവില്‍ കിടന്ന് സമരം ചെയ്തിട്ട് പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. മന്ത്രിയെ കാണാന്‍ പോയപ്പോള്‍ മീന്‍ വില്‍ക്കാന്‍ പൊയ്ക്കൂടെയെന്ന് ചോദിച്ചു.
ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാല്‍ കേസെടുക്കുമെന്ന് പറഞ്ഞെന്നും ഉദ്യോഗാര്‍ഥികള്‍. എകെജി സെന്ററില്‍ പോയപ്പോള്‍ റോഡില്‍ എണ്ണയൊഴിച്ച് ആത്മഹത്യ ചെയ്താലും സിപിഎമ്മിന് പ്രശ്നമില്ലെന്ന് പറഞ്ഞു. അവകാശപ്പെട്ട ജോലി ചോദിക്കുന്നതെങ്ങനെ ദുര്‍വാശിയാകുമെന്നും സമരക്കാര്‍. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് പിഎസ്‌സി റാങ്ക് ലിസ്റ്റ് കത്തിച്ച് പ്രതിഷേധിച്ചു.
ഇതിനിടെ സമരത്തെ പിന്തള്ളി പ്രസ്താവനകൾ നടത്തിയ ഇടത് നേതാക്കൾക്കെതിരെ സമരപന്തലിൽ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. 18 ദിവസം നിരാഹാരം കിടന്നാൽ നിയമവും ചട്ടവും മാറ്റാനാകുമോ എന്നായിരുന്നു മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജന്റെ പ്രതികരണം. സമരം അനാവശ്യ പിടിവാശിയെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ പ്രസ്താവന.
സർക്കാർ അവഗണനയിൽ ഉദ്യോഗാർഥികൾ പിഎസ്‌സി റാങ്ക് ലിസ്റ്റും ഹാൾ ടിക്കറ്റും കത്തിച്ചായിരുന്നു പ്രതിഷേധിച്ചത്. നിയമനം തന്നില്ലെങ്കിലും ഇത്തരം വാക്കുകൾ പറഞ്ഞു വേദനിപ്പിക്കരുതെന്നും മക്കൾ ഉള്ള ഒരമ്മയ്ക്ക് എങ്ങനെ ഇത് പറയാൻ സാധിക്കുമെന്നുമായിരുന്നു പികെ ശ്രീമതിയുടെ പ്രസ്താവനയ്ക്ക് ഉദ്യോഗാർഥിയുടെ മറുപടി.
സേനയിൽ വനിതാ പൊലീസിന്റെ അംഗബലം വർധിപ്പിക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറിയുകയാണെന്ന് സമരപന്തൽ സന്ദർശിച്ച പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. 967 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇനിയും പ്രതീക്ഷ ഇല്ലെന്നാണ് സമരമിരിക്കുന്ന ഉദ്യോഗാർഥികൾ പറയുന്നത്.