ചെന്നൈയില്‍ അപൂർവ മസ്തിഷ്ക രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഒന്നര വയസ്സുകാരൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സുമനസ്സുകളുടെ സഹായം തേടുന്നു. ഹരിപ്പാട് ചേപ്പാട് സ്വദേശി എം.ജയന്‍റേയും ഷീജയുടെയും ഇളയ മകൻ ഋത്വിക്കാണ് ഐസിയുവില്‍ ജീവനായി പോരാടുന്നത്.
'അക്യൂട്ട് നെക്രോറ്റൈസിങ് എന്‍സെഫലോപ്പതി' എന്ന മസ്തിഷ്ക രോഗാണ് കുഞ്ഞു ഋത്വിക്കിനെ ബാധിച്ചത്. മരുന്നുകൾ കഴിച്ചിട്ടും പനി മൂർഛിച്ചതോടെ നടത്തിയ പരിശോധനയിലാണ് അത്യപൂർവമായ വൈറൽ രോഗമാണെന്ന് തിരിച്ചറിഞ്ഞത്. ആഴ്ചകളോളം വെന്‍റിലേറ്ററില്‍ ജീവന്‍ മരണപ്പോരാട്ടം. നിലവില്‍ സ്വയം ശ്വസിക്കാനുള്ള കഴിവ് ഋത്വിക്കിനായിട്ടില്ല. അതിന് ഇനിയും സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
4 മാസം മുൻപ് മാത്രമാണ് ഋത്വിക്കിന്റെ മാതാവ് ഷീജ കാമാക്ഷി ആശുപത്രിയിലെ ഡെന്റൽ വിഭാഗത്തിലെ ഒപിയിൽ സഹായിയായി ജോലിയിൽ പ്രവേശിച്ചത്. നാട്ടിൽ കൂലിപ്പണിക്കാരനായ പിതാവ് ജയനും കുഞ്ഞിന്റെ ചികിത്സാ ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥയില്ല. നിലവില്‍ 30 ലക്ഷം രൂപയോളം ചികില്‍സയ്ക്ക് ചെലവായി. ഇനിയും 10 ലക്ഷം രൂപ ആശുപത്രിയില്‍ അടയ്ക്കാനുണ്ട്. ഒപ്പം വരുന്ന ദിവസങ്ങളിലെ ചികില്‍സയ്ക്കുള്ള ചെലവും കണ്ടെത്തണം. കാർത്തികപ്പള്ളി ഗവ. സ്കൂളിൽ 7–ാം ക്ലാസ് വിദ്യാർഥിയായ സഹോദരി അശ്വതിയും ഇപ്പോൾ പഠനം തുടരാനാകാതെ ചെന്നൈയിൽ മാതാവിനോടൊപ്പമാണ്. . കുട്ടിക്ക് അസുഖം ബാധിച്ചതോടെ ജോലിക്കു പോകാനാകാത്തതിനാല്‍ ഷീജയുടെ വരുമാനവും നിലച്ചിരിക്കുകയാണ്. ഋത്വിക്കിന്റെ ചികിത്സാ ചെലവുകൾക്കും കുടുംബത്തിന്റെ നിത്യച്ചെലവിനുമുള്ള പണം കണ്ടെത്താൻ കഷ്ടപ്പെടുന്ന കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്.