കണ്ണൂർ സർവ്വകലാശാല നടത്തിയ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പർ ചോർന്നു. കഴിഞ്ഞമാസം 18 മുതൽ ഏപ്രിൽ രണ്ടുവരെ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ കാസർകോട് പാലക്കുന്ന് ഗ്രീൻ വുഡ് കോളേജിൽ നിന്നാണ് ചേർന്നതെന്ന് സർവ്വകലാശാല കണ്ടെത്തി. പ്രിൻസിപ്പലിന് ഇമെയിൽ വഴി അയച്ച ചോദ്യപേപ്പർ വാട്സാപ്പിലൂടെ ചോർത്തിയെന്ന് ആരോപിച്ച് സർവ്വകലാശാല പൊലീസിന് പരാതി നൽകി.
ഈ മാസം രണ്ടിന് സെൽഫ് ഫിനാൻസിംഗ് സ്ഥാപനമായ ഗ്രീൻ വുഡ് കോളജിലെ പരീക്ഷാ ഹാളിൽ സർവ്വകലാശാല സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്. വിദ്യാർത്ഥികളുടെ വാട്സാപ്പിൽ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ കണ്ടെത്തുന്നത്.
പരീക്ഷയുടെ രണ്ടു മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇമെയിലിലേക്ക് അയച്ച ചോദ്യപേപ്പർ ആണ് ചോർന്നത്. പാസ്സ്‌വേഡ് സഹിതം അയക്കുന്ന പേപ്പർ പ്രിൻസിപ്പലിന് മാത്രമാണ് തുറക്കാൻ അധികാരം. ഇത് പ്രിന്റൗട്ട് എടുത്ത് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ വിദ്യാർഥികൾക്ക് വാട്സാപ്പിലൂടെ കിട്ടി. ഇതിനുപിന്നിൽ പ്രിൻസിപ്പൽ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.
കണ്ണൂർ കമ്മീഷണർക്കും ബേക്കൽ പൊലീസിനും നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെയും സർവ്വകലാശാല ചുമതലപ്പെടുത്തി. സബ് കമ്മിറ്റി ഗ്രീൻ വുഡ് കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. സർവകലാശാലയ്ക്ക് ഉടൻ റിപ്പോർട്ട് നൽകും.
പരീക്ഷാ പേപ്പർ ചോർന്നതോടെ സർവ്വകലാശാലക്കെതിരെ അക്കാദമി കൗൺസിൽ അംഗം ഷിനോ പി ജോസ് രംഗത്ത് വന്നു. ചോദ്യപേപ്പർ ഇമെയിൽ വഴി അയക്കുന്നത് ചോർച്ചക്ക് കാരണമാകുമെന്ന് നേരത്തെ പ്രമേയമായി അവതരിപ്പിച്ചിരുന്നെങ്കിലും നിഷ്കരുണ തള്ളിക്കളഞ്ഞുവെന്ന് ആക്ഷേപം..
ഗ്രീൻ വുഡ് കോളേജ് പ്രിൻസിപ്പലിനെതിരെ ക്രിമിനൽ കേസെടുക്കണമെന്നും അഫിലിയേഷൻ റദ്ദാക്കണമെന്നും കെഎസ്‌യുവും ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കോളേജിലെ പരീക്ഷ സെൻ്റർ സർവകലാശാല മാറ്റിയിട്ടുണ്ട്. ബാക്കി പരീക്ഷകൾ കാസർകോട് ഗവൺമെൻറ് കോളേജിലാണ് നടത്തിയത്.