യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ പുതുക്കാന്‍ നടന്ന കുരിശിന്റെ വഴിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ലഹരിമരുന്നിനെതിരെ പോരാട്ടം ശക്തമാക്കണമെന്ന് സഭാധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടു.
എറണാകുളം കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ ദുഃഖ വെള്ളി ദിനശുശ്രൂഷകൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി. പീഢാനുഭവ ശുശ്രൂഷയ്ക്ക് ശേഷം കുരിശിന്‍റെ വഴി നടന്നു. ജീവിതത്തിൽ മറക്കാനും പൊറുക്കാനുമാണ് ശീലിക്കേണ്ടതെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന സംയുക്ത കുരിശിന്‍റെ വഴിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ എന്നിവര്‍ നേതൃത്വം നല്‍കി. ലഹരി ഉപയോഗം ചിന്താശേഷി ഇല്ലാത്ത സമൂഹത്തെ വാർത്തെടുക്കുമെന്നും ഗൂഢസംഘങ്ങൾ വീടുകൾക്കും കലാലയങ്ങൾക്കും മുൻപിൽ അഴിഞ്ഞാടുകയാണെന്നും കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ പറഞ്ഞു.
മുനമ്പം ജനതയ്ക്കും, മലയോര ജനതയ്ക്കും തീരദേശ ജനതയ്ക്കും ആശാവർക്കർമാർക്കും ഒപ്പം നിൽക്കാൻ കഴിയുമോയെന്നതാണ് കുരിശിന്റെ വെല്ലുവിളിയെന്ന് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പറഞ്ഞു.
മണർകാട് സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ സഭ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു. അഞ്ചരയോടെ പ്രഭാത നമസ്കാരവും തുടർന്ന് പ്രദക്ഷിണവും നടന്നു
വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിലെ തിരുക്കർമങ്ങൾക്ക് ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു. അഞ്ചരയോടെയായിരുന്നു പ്രഭാത നമസ്കാരവും തുടർന്ന് പ്രദക്ഷിണവും നടന്നു.
തിരുവല്ല കൊമ്പാടി സെൻറ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നേതൃത്വം നൽകി.
കോഴിക്കോട് താമരശ്ശേരി ചുരത്തിലും കുരിശിന്റെ വഴി നടന്നു. അടിവാരം മുതൽ ലക്കിടി മൗണ്ട് സീനായി ദേവാലയം വരെയാണ് കുരിശിന്റെ വഴി. കാക്കനാട് സി.എം.ഐ ജനറൽ ഹൗസ് വികാരി ജനറാൾ ഡോ. റോസി താമരശ്ശേരി ദുഃഖവെള്ളി സന്ദേശം നൽകി