shine-hotel

TOPICS COVERED

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ രക്ഷപ്പെടലില്‍ ഹോട്ടലിലെത്തിയവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. രണ്ട് പാലക്കാട് സ്വദേശികള്‍ക്ക് പുറമെ യുവതികളും നടനെ ഹോട്ടലിലെത്തി കണ്ടിരുന്നു. വിന്‍സിയോ സിനിമ സംഘടനകളോ പരാതി നല്‍കിയാല്‍ ഷൈനിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഏജന്‍സികള്‍.   

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പരാമര്‍ശിക്കപ്പെട്ടതുമുതല്‍ ഷൈന്‍ടോം ചാക്കോ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. വിഷുവിന് മുന്‍പ് കൊച്ചിയിലെത്തിയ ഷൈന്‍ നഗരത്തിലെ വിവിധ സങ്കേതങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായിരുന്നു. ഇവിടെ ലഹരിയുപയോഗം നടന്നിരുന്നുവെന്ന രഹസ്യവിവരവും പൊലീസിന് ലഭിച്ചു. ഇതോടെയാണ് ഷൈനിനെ കര്‍ശനമായി നിരീക്ഷിക്കാന്‍ ഡാന്‍സാഫ് തീരുമാനിച്ചത്. ബുധനാഴ്ച വേദാന്ത ഹോട്ടലില്‍ ഷൈന്‍ മുറിയെടുത്തുവെന്നും രാത്രി ഇവിടെവെച്ച് ലഹരികൈമാറുമെന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘത്തിന്‍റെ പരിശോധന. ഷൈനിന്‍റെ മുറിയില്‍ ഷൈനിനെ കൂടാതെ മറ്റൊരു യുവാവുമുണ്ടായിരുന്നു. ഇരുവരും സംസാരിക്കുന്നത് കേട്ട ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടിട്ടും റൂമിന്‍റെ വാതില്‍ ഇരുവരും തുറന്നില്ല. പാലക്കാട് സ്വദേശി അഹമ്മദാണ് ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്നത്. ഹോട്ടല്‍ ലോബിയിലുണ്ടായിരുന്നു അഹമ്മദിന്‍റെ സുഹൃത്ത് അനന്തുകൃഷ്ണനെ പൊലീസ് വിളിച്ചുവരുത്തി. അനന്തുകൃഷ്ണനെ കൊണ്ട് പറയിപ്പിച്ച ശേഷമാണ് അഹമ്മദ് മുറിയുടെ വാതില്‍ തുറന്നത്. 

പൊലീസ് മുറിയിലേക്ക് കയറുന്നതിന് തൊട്ടു മുന്‍പ് ഷൈന്‍ ജനല്‍വഴി ചാടി ഓടി. മുറി അരിച്ചുപെറുക്കിയ പൊലീസ് പാലക്കാട് സ്വദേശികളെ വിശദമായി പരിശോധിച്ചെങ്കിലും ഒന്നുംകണ്ടെത്താനായില്ല. പാലക്കാട് ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണെന്നും തെങ്കാശിയില്‍വെച്ചാണ് ഷൈനിനെ പരിചയപ്പെട്ടതെന്നുമാണ് അഹമ്മദിന്‍റെ മൊഴി. മൊബൈല്‍ അടക്കം പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ഭയക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഷൈന്‍ ഇത്രയും റിസ്കെടുത്ത് രക്ഷപ്പെട്ടതെന്ന സംശയമാണ് ബാക്കി. ഷൈനിന്‍റെ കൈവശം ലഹരിയുണ്ടായിരുന്നുവെന്ന് പൊലീസ് ഉറച്ചുവിശ്വസിക്കുന്നു. ഷൈനിന്‍റെ മുറിയിലെത്തിയ സ്ത്രീകളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടും. ഒരാള്‍ ഇതേ ഹോട്ടലില്‍ മുറിയെടുത്തിരുനെന്നും പൊലീസിന് വിവരം ലഭിച്ചു. നിലവില്‍ കേസെടുക്കാന്‍ വകുപ്പില്ലെങ്കിലും എസ്കേപ്പിലേക്ക് നയിച്ച കാരണം ഷൈനില്‍ നിന്നറിയാന്‍ പൊലീസ് ശ്രമിക്കും. 

ENGLISH SUMMARY:

The police are focusing their investigation on those who visited the hotel during actor Shine Tom Chacko's escape. In addition to two individuals from Palakkad, some women had also visited the hotel and met the actor. Investigation agencies are preparing to question Shine if any cinema organizations or individuals like Vinsiyo file a formal complaint