student-kaduthuruthy

TOPICS COVERED

ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാര്‍ഥിനി നല്‍കിയ കള്ളപ്പരാതിയില്‍ ആ അധ്യാപകന് നഷ്ടമായത് ജീവിതമായിരുന്നു. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയാണു പരാതി നൽകിയത്. ഏഴുവര്‍ഷത്തിനിപ്പുറം ആ പരാതി വ്യാജമായിരുന്നെന്ന് പറഞ്ഞ് പരസ്യകുറ്റസമ്മതം നടത്തിയിരിക്കുകയാണ് പെണ്‍കുട്ടി. പിന്നാലെ കോടതിയിലെത്തി കേസും പിന്‍വലിച്ചു. 

പെൺകുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുംവഴി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നാലെ പൊലീസ് ജോമോനെ അറസ്റ്റ് ചെയ്തു. സ്ഥാപനം പൂട്ടി. കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിർത്തി. സ്നേഹിച്ചവരെല്ലാം അകന്നു. വലിയ നാണക്കേടായി മാറി ആ സംഭവം. പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. പിന്നീടു ജീവിതം മൊത്തം കേസിന്റെ പിന്നാലെയായി. ആകെയുണ്ടായിരുന്ന വരുമാനം നിലച്ച് കുടുംബം പട്ടിണിയിലായതോടെ മറ്റു പണികൾക്കിറങ്ങി. താൻ ജീവനൊടുക്കാന്‍ പോലും മുതിർന്നിരുന്നതായി അധ്യാപകന്‍ പറയുന്നു. 

അധ്യാപകന്റെ ദുരിതജീവിതം അറിഞ്ഞാണ് ഏഴുവര്‍ഷത്തിനിപ്പുറം ക്ഷമാപണവുമായി വിദ്യാര്‍ഥിനി രംഗത്തെത്തിയത്. ഭര്‍ത്താവിനൊപ്പം ജോമോന്റെ നാട്ടിലെ ദേവാലയത്തിലെത്തി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ജോമോന്‍ നിരപരാധിയാണെന്നും മറ്റുചിലരുടെ പ്രേരണയിലാണ് പീഡനപരാതി നല്‍കിയതെന്നും ഇവര്‍ സമ്മതിച്ചു. പള്ളിയിലെ ശുശ്രൂഷയ്ക്കിടെ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീടു കോടതിയിൽ ഹാജരായി മൊഴി കൊടുത്തതോടെ ജോമോനെ വിട്ടയച്ചു. തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നു ജോമോൻ പറഞ്ഞു. എങ്കിലും തനിക്ക് നഷ്ടപ്പെട്ട ഏഴു വര്‍ഷം ഇനി തിരിച്ചു കിട്ടില്ലല്ലോയെന്ന വേദനയിലാണ് ആ മനുഷ്യന്‍. 

ENGLISH SUMMARY:

Seven years ago, a false complaint filed by a student cost a teacher his entire life. C.D. Jomon, a native of Ayamkudi Madhuraveli, who ran a paramedical institute in Kuruppanthara, was accused in 2017 by a student from Ernakulam. Now, seven years later, the girl has publicly admitted that the complaint was fake. Following this, she approached the court and officially withdrew the case.